കോഴിക്കോട് :നഗരത്തിൽ ഒരാഴ്ച മുൻപ് 3 ഇടങ്ങളിൽ ബൈക്കിൽ എത്തി യാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം സംഭവത്തിൽ പ്രധാന പ്രതി ആനമാട് സ്വദേശി ഷംസീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്ന് കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് 5 പേരെയും പിടികൂടിയത്. കായലം സ്വദേശി രാജു(25), ചക്കുംകടവ് സ്വദേശി ഫാസിൽ(25), ചേളന്നൂർ സ്വദേശി സായൂജ്(21), കുതിരവട്ടം സ്വദേശി പ്രവീൺ(22), കായലം സ്വദേശി വിജേഷ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ സിസിടിവികൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും കത്തിയും പിടിച്ചു പറിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫാസിലിനു നഗരത്തിലും റൂറൽ പൊലീസ് സ്റ്റേഷനിലും കേരളത്തിലെ വിവിധ ജില്ലകളിലും മോഷണ കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസിൽ ഉൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. കസബ ഇൻസ്പെക്ടർ കിരൺ സി.നായർ, എസ്ഐ രാജേന്ദ്രകുമാർ, എഎസ്ഐ മാരായ പി.സജേഷ് കുമാർ, എൻ.രജീഷ്, കെ.ഷീബ, സീനിയർ സിപിഒമാരായ രാജീവ് കുമാർ പാലത്ത്, ലാൽ സിത്താര, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ എം.ഷാലു, പി.ബൈജു, സി.കെ.സുജിത്ത്, എൻ.ദിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.