Thursday , March 5 2026, 3:05 pm

ആഗോള പുരസ്കാരം നഷ്ടപ്പെട്ടെങ്കിലും ലോകത്ത് മുൻനിരയിലെത്തി കൊച്ചി വാട്ടർ മെട്രോ

കൊച്ചി വാട്ടർ മെട്രോയ്ക്ക് 2026 ലെ ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തെ ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി കൊച്ചി വാട്ടർ മെട്രോ വളർന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ മത്സരം. ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ കൊച്ചി വാട്ടർ മെട്രോ എത്തിയത്. ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ് നൽകിയതെങ്കിലും ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളിസി (ഐറ്റിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം നൽകി ആദരിച്ചു.

          ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തിയ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിന്റെ വൻതോതിലുള്ള വികസനം, ആധുനിക സ്റ്റേഷനുകൾ, ഉൾക്കൊള്ളുന്ന തൊഴിൽ നയങ്ങൾ എന്നിവയാണ് സാൽവദോറിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഫ്ലീറ്റ് വികസിപ്പിച്ചതിന് ചിലിയിലെ സാന്റിയാഗോയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. മലിനീകരണം കുറയ്ക്കാനും ഗതാഗത സൗകര്യം വർധിപ്പിക്കാനും നടത്തിയ നിക്ഷേപങ്ങൾ എങ്ങനെ നഗരജീവിതം മാറ്റിമറിച്ചുവെന്ന് ഈ മൂന്ന് നഗരങ്ങളും തെളിയിക്കുന്നതായി ഐറ്റിഡിപി വിലയിരുത്തി.

       വ്യാപ്തിയിലും വേഗതയിലുമാണ് സാൽവദോർ മുന്നിലെത്തിയതെങ്കിലും, നവീനതയിലൂടെയാണ് കൊച്ചി വേറിട്ടുനിന്നത്. റോഡുകളും റെയിലും മാത്രമല്ല, ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂർവമായ ആഗോള മാതൃകയാണ് കൊച്ചി വാട്ടർ മെട്രോ അവതരിപ്പിച്ചത്. നഗരത്തിലെ പത്ത് ദ്വീപുകളിലുടനീളം യാത്രയെ മാറ്റിമറിച്ച പദ്ധതിയെന്ന നിലയിലാണ് ഐറ്റിഡിപി കൊച്ചി വാട്ടർ മെട്രോയെ പരിഗണിച്ചത്.
Comments