Friday , June 27 2025, 12:02 am

കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ നേതാവ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍ കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി

കര്‍ണാടകയിലെ ബജ്‌പെയില്‍ കൊല്ലപ്പെട്ട ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി. കഴിഞ്ഞ ദിവസം രാത്രി കിന്നിപ്പടവില്‍ നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഫാസില്‍ വധക്കേസില്‍ അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

മംഗളൂരുവിലെ കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

‘രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാള്‍, അന്‍വിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിര്‍ത്തി. അഞ്ചോ ആറോ പേരടങ്ങുന്ന അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു,’ അഗര്‍വാള്‍ അറിയിച്ചു.

ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ ആക്രമണകാരികളെ എത്രയും വേഗം പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

2022 ജൂലൈ 28 ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷെട്ടി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു, രണ്ടെണ്ണത്തില്‍ വിട്ടയച്ചു, ബാക്കിയുള്ളവ വിചാരണയിലാണ്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെട്ടിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് നിരോധനാജ്ഞ. വിഎച്ച്പി ബന്ദിനിടെ വിവിധ സ്ഥലങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

 

Comments