Thursday , June 26 2025, 8:26 am

അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് മാത്രം തീരുമാനിക്കേണ്ട; ഭിന്നത പരസ്യമാക്കി കെ. സുധാകരന്‍

തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരാന്‍ താത്പര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അന്‍വറിന്റെ വോട്ട് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെടും. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ട. പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തോട് താന്‍ യോചിക്കുന്നില്ല. അന്‍വര്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന അഭിപ്രായത്തോട് യോചിപ്പില്ല,’ കെ. സുധാകരന്‍ പറഞ്ഞു.

അന്‍വറിനെ യു.ഡി.എഫ് ഘടകകക്ഷി ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. അന്‍വര്‍ എങ്ങോട്ടും പോകില്ലെന്നും അന്‍വറിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും നേരത്തെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ സമ്മര്‍ദങ്ങള്‍ക്ക് വയങ്ങേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

യു.ഡി.എഫിനൊപ്പം നില്‍ക്കണമെങ്കില്‍ പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ ആദ്യം അംഗീകരിക്കണമെന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്. നേരത്തെ വി.ഡി. സതീശനെതിരെ പരസ്യ പ്രസ്താവനയുമായി അന്‍വറും രംഗത്തെത്തിയിരുന്നു. യു.ഡി.എഫില്‍ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നെന്നും കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്ന സമീപനമാണ് യു.ഡി.എഫിനെന്നും അന്‍വര്‍ പറഞ്ഞു.

 

Comments