Friday , June 27 2025, 5:11 am

ജസ്റ്റിസ് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്തു; ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ബി.ആര്‍.ഗവായ് സ്ഥാനമേറ്റത്.

ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്.

മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 1985ലാണ് അഭിഭാഷകവൃത്തിയിലേക്കു വരുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയും മുന്‍ അഡ്വക്കേറ്റ് ജനറലുമായ രാജാ ഭോണ്‍സലെയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചു. ബോംബെ ഹൈക്കോടതിയില്‍ 1987 മുതല്‍ 1990 വരെ സ്വതന്ത്ര പ്രാക്ടീസ് നടത്തി. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലേക്കു മാറി. 1992 ഓഗസ്റ്റില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറും തുടര്‍ന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതനായി. 2000ത്തില്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2019ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

 

Comments