Thursday , June 26 2025, 6:46 pm

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശം

തിരുവനന്തപുരം: കാലവര്‍ഷം ഇന്ന് കര തൊടാനിരിക്കെ സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപാക നാശനഷ്ടം. എല്ലാ ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് ഇടവിട്ട സമയങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

കോഴിക്കോട് നല്ലളത്ത് 100 കെ.വി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലം പൊത്താതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ടവര്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായി കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട് മലയോര മേഖലകളിലെല്ലാം ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ശക്തമായ കാറ്റില്‍ മുക്കം, തിരുവമ്പാടി മേഖലകളില്‍ വ്യാപക നാശമാണ് ഉണ്ടായത്. മിക്കയിടങ്ങളിലും ഇതുവരെ വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. കാരശേരിയില്‍ കര്‍ഷകന്റെ മുന്നൂറിലധികം വാഴകള്‍ കാറ്റില്‍ നശിച്ചു.

കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ ചൂരല്‍ ഒയ്യോളത്ത് ചെങ്കല്‍പണയില്‍ ലോറിയില്‍ കല്ലു കയറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കയറ്റിറക്ക് തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ ബര്‍മനാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലോറിഡ്രൈവര്‍ ജിതിന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണു. റിസര്‍വ് ബാങ്കിന് മുമ്പിലും ആല്‍ത്തറമൂട്ടിലും മരം കടപുഴകി റോഡിലേക്ക് വീണു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് സമീപം മരം വീണു പരിക്കേറ്റ കൊല്ലം സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്. മുക്കോല ജംങ്ഷനിലും പനങ്ങോടിനും വെങ്ങാനൂരിനും മധ്യേ അംബേദ്കര്‍ ഭാഗത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് 12 വീടുകള്‍ പൂര്‍ണമായും 31 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ 100ലധികം ഇടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.

Comments