Tuesday , March 3 2026, 8:23 pm

ഹാൽ സിനിമ: കത്തോലിക്ക കോൺഗ്രസിന്റെ ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ; സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും

കൊച്ചി: ഹാല്‍ സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജഡ്ജിമാര്‍ സിനിമ കാണും. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിലാണ് നടപടി. ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിക്കുകയായിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ച‌ത്. ഏത് സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.

ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Comments