Thursday , July 31 2025, 10:19 pm

ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി ജയിലിന്റെ മുന്‍പില്‍ കൂടെ പോയി; വീഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്‍പില്‍ കൂടെ രണ്ടുതവണ നടന്നുപോയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും കണ്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.

ജയില്‍ചാടിയ ഗോവിന്ദച്ചാമി ആദ്യം പോയത് കാസര്‍ഗോഡ് ഭാഗത്തേക്കാണ്. 5.55 സമയത്തായിരുന്നു ഇത്. പിന്നീട് തിരിച്ചുവന്ന് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ജയിലിന്റെ മുന്‍പില്‍ കൂടെ നടന്നുപോകുന്നതും കാണാം. 6മണിക്ക് ജയിലിന്റെ മുന്‍വശത്ത് ദേശീയ പതാക ഉയര്‍ത്തുന്ന സമയമാണ്.

ജയില്‍ ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തുന്ന സമയത്ത് അവിടെ ഉണ്ടാകാറുണ്ട്. ഇതേസമയത്ത് തന്നെയാണ് ഗോവിന്ദച്ചാമി ജയിലിന്റെ മുന്‍പില്‍ കൂടെ നടന്നുപോകുന്നതും. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും കണ്ടില്ല എന്നത് സംശയാസ്പദമാണ്. മാത്രമല്ല 5മണിയോടടുത്ത് ജയില്‍ അധികൃതര്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയതായി കണ്ടെത്തി എന്നും 6.30ഓടെ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി ജയിലിന്റെ മുന്‍പില്‍ കൂടെ പോകുന്ന സമയത്ത് റോഡില്‍ പോലീസ് തിരച്ചിലുകളോ പോലീസുകാരെ തന്നെയോ കാണാനില്ല എന്നതും അതിശയിപ്പിക്കുന്നുണ്ട്.

കൈപ്പത്തി ഒളിപ്പിക്കാന്‍ തലയിലുള്ള കെട്ടില്‍ കൈ ഒളിപ്പിച്ച് വച്ചിരിക്കുന്നുണ്ട്. വാഹനങ്ങളില്‍ കയറാതെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍. രാത്രി 1.14 സമയത്താണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. 4.15 ഓടെ പുറത്തെത്തിയെന്നാണ് കരുതുന്നത്.

Comments