തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്മെന്‍റ് ആപ്പുകൾക്കും വ്യാജൻ. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് വ്യാജ പേയ്‌മെന്റ് ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു.
സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയാണ് ചെയ്യുന്നതെന്ന് പൊലീസ് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ഇത്തരം ആപ്പുകൾ വ്യാജനാണെന്ന് കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും ഒറിജിനൽ ആപ്പുകൾക്ക് സമാനമായാണ് ഇവയുടെ പ്രവർത്തനമെന്നും പൊലീസ് അറിയിച്ചു. അതിനാൽ പണം അക്കൗണ്ടിൽ ലഭിച്ചെന്ന് കടയുടമകൾ ഉറപ്പ് വരുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം…
“സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay, Google pay, Paytm എന്നീ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും, അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണ്”.