Thursday , June 26 2025, 2:57 am

എക്‌സാലോജിക്‌: രാഷ്‌ട്രീയമായി നേരിടാന്‍ സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ അതിനു പിന്നിലെന്നും സി.പി.എം. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാനും ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയഗൂഢാലോചനയാണ്‌ ഈ കേസിനു പിന്നിലെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നിയമപരമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടാണ്‌. ആ വിശദീകരണത്തോടെ തന്നെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അത്‌ നീട്ടിക്കൊണ്ടുപോയി ഇപ്പോള്‍ ഈ സ്‌ഥിതിയില്‍ എത്തിച്ചിരിക്കുന്നത്‌ രാഷ്‌ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌. പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അതിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷസര്‍ക്കാരിനെയും തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌. അത്തരം എല്ലാ ശ്രമങ്ങളേയും അതേ രീതിയില്‍ തന്നെ നേരിടും.-എം.വി. ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരായ കേസും ഇതും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല.
ആ കേസ്‌ കോടിയേരിയെ ലക്ഷ്യംവച്ചുള്ളതായിരുന്നില്ല. കോടിയേരിയുടെ മകന്‍ തന്നെ കേസ്‌ കൈകാര്യംചെയ്യുമെന്നായിരുന്നു പാര്‍ട്ടി നിലപാട്‌. എന്നാല്‍ ഇവിടെ, മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനായാണു മകള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത്‌ സ്വര്‍ണക്കടത്ത്‌, ബിരിയാണി, ചെമ്പ്‌ എന്നൊക്കെ പറഞ്ഞ്‌ നടത്തിയ പ്രചാരവേലയ്‌ക്കു സമാനമായ നീക്കമാണിത്‌. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായി പ്രചാരണവുമായി വന്ന മാധ്യമങ്ങളില്‍ ചിലര്‍ക്ക്‌ സി.എം.ആര്‍.എല്‍ 13.46 കോടി രൂപ നല്‍കിയിട്ടുണ്ട്‌. ടെമ്പിള്‍ എക്‌സ്പെന്‍ഡിച്ചര്‍ എന്ന്‌ പേരില്‍ മറ്റുകുറച്ചധികം തുക. ഇത്തരത്തിലുള്ള 73 കോടിയോളം രൂപയെക്കുറിച്ചു പറയാന്‍ ഒരു മാധ്യമവും കൂട്ടാക്കുന്നില്ല. കമ്പനിയില്‍നിന്നും പണം കൈപറ്റിയതായി സമ്മതിച്ച യു.ഡി.എഫ്‌. നേതാക്കളുണ്ട്‌. അവരെക്കുറിച്ചും ഇവര്‍ക്കൊന്നും പറയാനില്ല.
സുതാര്യമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളാണ്‌ തെറ്റായരീതിയില്‍ മുഖ്യമന്ത്രിയുടെ പേര്‌ ഉപയോഗിച്ച്‌ മറ്റ്‌ തലത്തിലേക്ക്‌ മാറ്റാന്‍ നോക്കുന്നത്‌. ആദായനികുതി സെറ്റില്‍മെന്റ്‌ ബോര്‍ഡ്‌ എല്ലാ നിയമപരിരക്ഷയും സി.എം.ആര്‍.എല്ലിന്‌ നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിച്ചതാണ്‌. ഈ കേസ്‌അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ രാഷ്‌ട്രീയ ഗൂഢാലോചനയാക്കി ഇത്‌ മാറ്റുകയായിരുന്നു.-എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Comments