മലപ്പുറം: പ്രവാചക മുടി സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി. തൻ്റെ കൈവശം പ്രവാചകൻ്റെ മുടി ഉണ്ടെന്നതും കാലക്രമേണ അത് വളർന്നു എന്ന കാന്തപുരത്തിൻ്റെ വാദത്തെ വിമർശിച്ചാണ് നദ്‌വി രംഗത്ത് വന്നത്. പ്രവാചകൻ്റെ മുടി കയ്യിലുണ്ടെന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും വ്യാജമാണെന്ന് ആയിരുന്നു നദ്‌വിയുടെ പരാമർശം. നബിദിനം അടുക്കുമ്പോഴുള്ള കച്ചവടമാണിതെന്നും രൂക്ഷമായ ഭാഷയിലാണ് നദ്‌വി വിമർശിച്ചത്.
പ്രവാചക തിരുമേനിയുടെ കേശത്തിന് ഇസ്‌ലാമിക കാഴ്ചപ്പാടിയില്‍ പവിത്രതയുണ്ട്. എന്നാല്‍ ആ കേശം ഒരാളുടെ കൈയില്‍ ഉണ്ടെങ്കില്‍ അയാളുടെ കൈവശം അതിന്റെ നിവേദത ശൃംഖല (ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും അയാളില്‍ നിന്ന് വേറെ ഒരാളിലേക്കും കൈമാറുന്നത്) ഉണ്ടാകണമെന്നതാണ് മുസ്‌ലിം ലോകത്ത് അംഗീകരിക്കപ്പെട്ട വ്യവസ്ഥ. അങ്ങനെ ഒരു ശൃംഖല അബൂബക്കര്‍ മുസ്‌ലിയാരുടെ കൈയിലുള്ള കേശത്തില്‍ ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജം ചെയ്യുക, പറയുക, പ്രചരിപ്പിക്കുക എന്നത് കാന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. ഇപ്പോള്‍ 94 വയസായിട്ടും അദ്ദേഹം ആ നയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. മനുഷ്യന്‍ മരണത്തോട് അടുക്കുമ്പോള്‍ വ്യാജം പറയുന്നതില്‍ നിന്ന് സ്വാഭാവികമായി മാറി നില്‍ക്കാറുണ്ട്’, ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.