Thursday , June 26 2025, 6:58 am

കോഴിക്കോട്ട് കോംട്രസ്റ്റ് ഉണ്ടായ കഥ


എം.സി വസിഷ്ഠ്‌

ഒന്നും രണ്ടും ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് മലബാറില്‍ ജര്‍മ്മന്‍കാരും ഇറ്റലിക്കാരും സജീവമായിരുന്നു. ജര്‍മ്മന്‍കാര്‍ ബാസല്‍ മിഷണറിമാരുടെ രൂപത്തിലും ഇറ്റലിക്കാര്‍ റോമന്‍ കത്തോലിക്കരുടെ രൂപത്തിലുമാണ് മലബാറില്‍ പ്രവര്‍ത്തിച്ചത് . ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ രണ്ടു ലോകയുദ്ധങ്ങളിലും പരസ്പരം പോരാടിയവരാണ്. രണ്ടു ലോകയുദ്ധങ്ങളിലും ബ്രിട്ടനും ഫ്രാന്‍സും ഒരുമിച്ചു ചേര്‍ന്നാണ് ഇറ്റലിക്കും ജര്‍മ്മനിക്കുമെതിരെ യുദ്ധം ചെയ്തത്.മലബാറില്‍ ബ്രിട്ടനു പുറമെ അവരുടെ ശത്രുരാജ്യങ്ങളായ ജര്‍മ്മനിയുടെയും ഇറ്റലിയുടെയും സാന്നിദ്ധ്യം മിഷണറിമാരുടെയും പുരോഹിതരുടെയും രൂപത്തിലുണ്ടായിരുന്നു.  രണ്ടാംലോക യുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ ശത്രുരാജ്യങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി മലബാറിലെത്തിയവരോട് കാര്‍ക്കശ്യരൂപത്തിലാണ് പെരുമാറിയത്. 
'ട്രേഡിംഗ് വിത്ത് ദി എനിമി ആക്ട് ഓഫ് നൈന്റീന്‍ തേര്‍ട്ടി നയൻ'എന്ന ആക്ട് കോളണികളിലെ ശത്രുരാജ്യങ്ങളുടെ സ്വത്ത് ജംഗമ വസ്തുക്കള്‍ പിടിച്ചെടുക്കാനും അവരുടെമേല്‍ നിയന്ത്രണമേര്‍പ്പെടുത്താനും  അത് യുദ്ധസമയത്ത് ബ്രിട്ടനെതിരെ ഉപയോഗിക്കുന്നത് തടയാനും കോളണികളിലെ ബ്രിട്ടീഷ് ഭരണകൂടത്തിന് അധികാരം നല്‍കുന്നു.
രണ്ടാം ലോക യുദ്ധകാലത്ത് കോളണികളിലെ ശത്രുരാജ്യങ്ങളില്‍ നിന്നുള്ളവരോട് ബ്രിട്ടന്റെ നയങ്ങള്‍ രൂപപ്പെടുത്തിയത് ഈ ആക്ടാണ്. ഒന്നാം ലോക യുദ്ധസമയത്തു തന്നെ മലബാറിലെ ജര്‍മ്മന്‍ ബാസല്‍ മിഷണറിമാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മിക്ക ഫാക്ടറികളും സ്ഥാപനങ്ങളും ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്തു.
അങ്ങനെ കോഴിക്കോട് ബാസല്‍ മിഷണറിമാര്‍ സ്ഥാപിച്ച നെയ്ത്ത് ഫാക്ടറി കോമണ്‍വെല്‍ത്ത് എന്ന ബ്രിട്ടീഷ് കമ്പനി ഏറ്റെടുക്കുകയും അത് കോമണ്‍വെല്‍ത്ത് �അങ്ങനെ കോഴിക്കോട് ബാസല്‍ മിഷണറിമാര്‍ സ്ഥാപിച്ച നെയ്ത്ത് ഫാക്ടറി കോമണ്‍വെല്‍ത്ത് എന്ന ബ്രിട്ടീഷ് കമ്പനി ഏറ്റെടുക്കുകയും അത് കോമണ്‍വെല്‍ത്ത് ഫാക്ടറി അഥവാ കോംട്രസ്റ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു.
കോഴിക്കോട്ടെ റോമന്‍ കത്തോലിക്ക സഭയുടെ പ്രധാന സ്ഥാപനം സെന്റ് വിന്‍സെന്റ് ഇന്‍ഡസ്ട്രിയല്‍സ് ആയിരുന്നു. ഫര്‍ണിച്ചറും മറ്റും നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ ഏതാണ്ട് നാന്നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ അനാഥരും ഉണ്ടായിരുന്നു.
സെന്റ് വിന്‍സെന്റ് ഇന്‍ഡസ്ട്രിയല്‍ മാനേജര്‍ ഒരു ഇറ്റാലിയന്‍ പുരോഹിതനായിരുന്നു. എന്നാല്‍ യൂറോപ്പില്‍ യുദ്ധം ആരംഭിച്ചതോടെ ഇറ്റാലിയന്‍ പുരോഹിതനെ നീക്കം ചെയ്ത് തല്‍സ്ഥാനത്ത് ഒരു ഇന്ത്യന്‍ പുരോഹിതനെ നിയമിച്ചു
റോമന്‍ കത്തോലിക്ക സഭയുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രധാനമായും രണ്ട് ബാങ്കുകളിലായിരുന്നു. ഇംപീരിയല്‍ ബാങ്ക്, മറ്റൊന്ന് ചാര്‍ട്ടേര്‍ഡ് ബാങ്ക്. സഭയുടെ ഈ അക്കൗണ്ടുകള്‍ യുദ്ധത്തെ തുടര്‍ന്ന് മരവിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് സഭക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടായി. സഭയുടെ തൊഴില്‍ സ്ഥാപനങ്ങള്‍ പോലും നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. നാന്നൂറോളം ആളുകള്‍ ജോലിചെയ്യുന്ന സെന്റ് വിന്‍സെന്റ് ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.
കോഴിക്കോട്ടെ റോമന്‍ കത്തോലിക്ക സഭയുടെ ബിഷപ്പിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങളുടെയും ചലനങ്ങള്‍ക്കും മേല്‍ ബ്രിട്ടീഷ് ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 
	
1940 ആഗസ്റ്റ് 3-ാം തിയ്യതി തെക്കേ ഇന്ത്യയിലെ റോമന്‍ കത്തോലിക്ക സഭയുടെ തലവനായ റോമന്‍ ആര്‍ച്ച് ബിഷപ്പ് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് ഒരു കത്തയച്ചു.   കോഴിക്കോട്ടെ റോമന്‍ കത്തോലിക്ക സഭയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിഷപ്പ് ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുന്നു.
1940 ആഗസ്റ്റ് 14-ാം തിയ്യതി സിംലയില്‍ നിന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ കോമേഴ്സ് ഡിപ്പാര്‍ട്ട്്മെന്റ് സെക്രട്ടറി മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച ഇറ്റാലിയന്‍ ഭാഷയിലുള്ള കമ്പിസന്ദേശത്തില്‍ ഇപ്രകാരം പറയുന്നു:  ''കോഴിക്കോട്ടെ റോമന്‍ കത്തോലിക്ക സഭയുടെ സെന്റ് വിന്‍സെന്റ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ശത്രുക്കളുടെ സ്വത്തുക്കളായി പരിഗണിക്കേണ്ടതില്ല. കൂടാതെ ആ സ്ഥാപനത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെയും ആവശ്യമില്ല. സഭയുടെ മോട്ടോര്‍ കാര്‍ ബിഷപ്പ് ഉപയോഗിക്കുന്നതിനും നിയന്ത്രണമില്ല.''
ഈ ടെലിഗ്രാമോടെ രണ്ടാം ലോക യുദ്ധത്തോടെ ആരംഭിച്ച മലബാറിലെ ബ്രിട്ടീഷ് ഇറ്റാലിയന്‍ പൗരന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തല്‍ക്കാലം അവസാനിച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധകാലത്തുടനീളം മലബാറിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ കോഴിക്കോട്ടെ ഇറ്റാലിയന്‍ പുരോഹിതന്മാരുടെമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Comments