കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തി രച്ചിലിന് ഒടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ കാണാനില്ലെന്ന വാർത്ത പുറത്ത് വന്നത്. യാത്രക്കിടെ കുട്ടിയെ നഷ്ടമായെന്നാണ് അമ്മ തുടക്കത്തിൽ മൊഴി നൽകിയത്.
പിന്നീട് പലതവണ മൊഴി മാറ്റിയെങ്കിലും ഒടുവിൽ കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക് എറിഞ്ഞെന്ന് അമ്മ മൊഴി നൽകുകയായിരുന്നു.
അമ്മക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും കുടുംബപ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കല്യാണിയെ അമ്മ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ സന്ധ്യയും കുട്ടിയും തിരുവാങ്കുളത്തെത്തി. അവിടെനിന്ന് സ്വകാര്യ ബസിൽ ആലുവ വരെ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കാണാതായെന്നാണ് പരാതി. സന്ധ്യ ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. ഉടൻ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.