Thursday , June 26 2025, 8:40 am

അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കണം

രണ്ടു വട്ടം നിലമ്പൂർ എം.എൽ .എ ആയിരുന്നു പി.വി. അൻവർ. 2016 ലും 2021 ലും .2016 ൽ ഇടതുപക്ഷ സ്വതന്ത്രനായി 7 78 58 വോട്ടും 47.91 ശതമാനം വോട്ടും പിടിച്ചു. തോൽപ്പിച്ചത് ഷൗക്കത്ത് ആര്യാടനെ. തൊട്ടുമുന്നിൽ 2011 ൽ ഇവിടെ ഇടതുപക്ഷ മുന്നണിക്ക് കിട്ടിയ വോട്ട് 60733. ശതമാനകണക്കിൽ 44.54. അപ്പോൾ അൻവർ 2016 ൽ കൊണ്ടുവന്നത് 17125 വോട്ടുകൾ. ഏതാണ്ട് മൂന്നു ശതമാനം വോട്ടുകൾ. 2021 ൽ അൻവറിൻ്റെ വോട്ട് കൂടി. പക്ഷെ ഭൂരിപക്ഷം 2700 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിൽ ഏതാണ്ട് ഒന്നേകാൽ ശതമാനത്തിൻ്റെ മാത്രം വ്യത്യാസം.  2700 കവർ ചെയ്താൽ ഇത്തവണ യു.ഡി.എഫിന് ജയിക്കാം.

ൻവർ ഇഫക്ട് ഇടതുമുന്നണിക്ക് പൊതുവെ ദോഷമാവുമെന്നതിനാൽ യു ഡി എഫ് ജയം ഏറെക്കുറെ ഉറപ്പ് .അപ്പോൾ പിന്നെ തൻ്റെ പിന്തുണയില്ലാതെ തന്നെ നിലമ്പൂരിൽ അൻവർ ആഘോഷിക്കുന്ന പിണറായി വിരുദ്ധ രാഷ്ട്രീയം ജയിക്കും. ആയതിനാൽ അൻവർ തന്നെ അല്ലെങ്കിൽ അൻവറിൻ്റെ പാർട്ടി പ്രതിനിധി നിലമ്പൂരിൽ മത്സരിക്കണം. വോട്ട് പിടിച്ച് കാണിച്ചു കൊടുക്കണം ഇരുമുന്നണികൾക്കും . ശേഷം ഒരു വർഷത്തിനകം എത്തുന്ന പൊതുതിരഞ്ഞുപ്പിൽ വില പേശി തന്നെ ഏതെങ്കിലും മുന്നണിയിൽ കസേരയിടണം. വാർത്താ സമ്മേളനങ്ങൾ വിലാപയാത്രയാക്കരുത്.

2005 വരെ അൻവർ കെ. എസ യു ക്കാരനായിരുന്നു. പിന്നെ കരുണാകരൻ്റെ ഡി.ഐ.ഡിയിൽ ചേർന്നു. 2016 മുതൽ പാർട്ടി ഇല്ല. എന്നാൽ ഇടതുപക്ഷത്തായിരുന്നു. ഈ വർഷമാദ്യമാണ് ഇടയിളക്കം തുടങ്ങിയത്. സ്റ്റാലിൻ്റെ ഡി.എം കെയിൽ പായ വിരിച്ചു. നോക്കി. നടക്കാതായപ്പോൾ തൃണമൂൽ കോൺഗ്രസിന് കേരള യൂണിറ്റ് ഉണ്ടാക്കി. ഇപ്പോൾ യു ഡി എഫ് പ്രവേശനത്തിൻ്റെ പേരിലാണ് വഴക്കും വക്കാണവും . അതായത് ഇക്കഴിഞ്ഞ ജനുവരി മുതൽ അഞ്ച് മാസത്തിനിടെ അൻവർ ഭാഗ്യപരിക്ഷണം നടത്തിയത് രണ്ടു പാർട്ടികളിലും ഒരു മുന്നണിയിലും. പഴയ കണക്ക് പറയണ്ട. ഇത്രയൊക്കെ ആയ സ്ഥിതിക്ക് അൻവറിന് ഒരു രാഷ്ട്രീ യ ഉത്തരവാദിത്വമുണ്ട് .സ്വന്തം വോട്ടും തൃണമൂൽ കോണ്‍ഗ്രസിന്റെ വോട്ടും എത്രയുണ്ടെന്ന് നാട്ടാരെ ബോധ്യപ്പെടുത്തണം. നിലമ്പൂരില്‍ അദ്ദേഹം മത്സരിക്കണം.

Comments