കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമ സാങ്കേതികതകളെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നാലു വര്‍ഷമായി ശമ്പളമില്ല. സ്ഥിരനിയമനം ലഭിച്ചവരാണിവര്‍. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കുറച്ചുപേര്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇവരുടെ ശമ്പളവും മുടങ്ങുകയാണ്.
ആറു വര്‍ഷമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അലീന ബെന്നി കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. 14 വര്‍ഷമായി, അദ്ധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ്, പത്തനംതിട്ട സ്വദേശി ഷിജോ അടുത്തിടെ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് 70 ശതമാനവും എയ്ഡഡ് സ്‌കൂളുകളാണ്. മാനേജ്‌മെന്റുകള്‍ നടത്തുന്ന അദ്ധ്യാപകനിയമനം മാനദണ്ഡം പാലിച്ചാണെന്ന് ഉറപ്പാക്കി നിയമനാംഗീകാരം നല്‍കേണ്ടത് സര്‍ക്കാരാണ്.
സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം കര്‍ശനമായി നടപ്പാക്കണമെന്ന് 2021 നവംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ കോവിഡ് കാലത്ത് നിയമിക്കപ്പെട്ടവരുടെ അംഗീകാരം തടസപ്പെട്ടു. സംവരണപ്രശ്‌നത്തില്‍ ഭിന്നശേഷിക്കാരില്‍ ചിലര്‍ കോടതിയെ സമീപിച്ചു. സംവരണം കൃത്യമായി പാലിക്കണമെന്നും അല്ലാത്ത നിയമനങ്ങള്‍ റദ്ദാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ അദ്ധ്യാപകര്‍ കോടതിയിലെത്തിയപ്പോള്‍ 2022-23ല്‍ 3,000 ഒഴിവുകളുണ്ടാകുമെന്നും അപ്പോള്‍ ഭിന്നശേഷി സംവരണം പാലിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2021ലെ സര്‍ക്കാര്‍ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്നും നിയമനാംഗീകാരം നല്‍കണമെന്നും അദ്ധ്യാപകര്‍ വാദിച്ചു. സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് നിയമിക്കപ്പെട്ടവര്‍ക്ക് അടിസ്ഥാന ശമ്പളം ലഭിക്കുമെന്നും അവരുടേത് സ്ഥിരനിയമനം ആയിരിക്കില്ലെന്നും 2021ന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ദിവസവേതനമേ ലഭിക്കൂ എന്നും വിധിച്ചു. ഇതിനെതിരെ ഭിന്നശേഷിക്കാരും അദ്ധ്യാപകരും അപ്പീല്‍ പോയതോടെ പ്രശ്‌നം രൂക്ഷമായി. അതിനിടെ എന്‍.എസ്.എസ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രത്യേകം ഉത്തരവ് വാങ്ങി നിയമനാംഗീകാരം നേടി. നിയമനാംഗീകാരത്തിന് എന്‍.എസ്.എസ് മാതൃകയില്‍ അദ്ധ്യാപകര്‍ കോടതിയുത്തരവ് നേടിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് നടപ്പാക്കുന്നില്ല.