തുറവൂർ:ദേശീയപാത 66ൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 13 കിലോമീറ്റർ ദൂരത്ത് അപകടങ്ങൾ തുടർകഥയാകുന്നു. കോൺക്രീറ്റ് ഗർഡറുകൾ നിലം പതിച്ച് പിക്കപ് വാൻ ഡ്രൈവർ രാജേഷ് മരിക്കാനിടയായ സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്.
6 മാസം മുൻപ് കോടന്തുരുത്തിൽ ബീമിനു മുകളിൽ ഫ്രെയിം ഒരുക്കുന്നതിനിടെ ഇരുമ്പ് ഫ്രെയിം തകർന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. ഓഗസ്റ്റ് 17ന് തുറവൂർ ജംക്‌ഷനിൽ സി–ബീം ഇറക്കുന്നതിടെയുണ്ടായ അപകടത്തിൽ തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ ഉയരപ്പാത നിർമാണം നടക്കുന്നയിടങ്ങളിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടങ്ങളിൽ മുപ്പത്തിയെട്ടോളം പേർ മരിക്കുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. വാഹനങ്ങൾക്കടിയിൽപ്പെട്ടാണു ഭൂരിഭാഗം അപകടമരണങ്ങളും.
മുൻപു നാലുവരിപ്പാതയായിരുന്നിട്ടും തിരക്കുണ്ടായിരുന്ന റോഡിൽ ഉയരപ്പാത നിർമാണം കാരണം വീതി കുറഞ്ഞതാണു പകൽ സമയത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളുടെയും മൂലകാരണം. ഉയരപ്പാതയ്ക്കായി പൈലിങ് നടത്തുമ്പോൾ ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകി ഇരുചക്രവാഹന യാത്രികരും കാൽനടയാത്രികരും തെന്നി വീഴുന്നതും അപകടങ്ങൾക്കിടയാക്കി. രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രികരെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്
DeToor reflective wanderings…