പമ്പ: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ശനിയാഴ്ച (ഡിസംബർ 27) സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30നാണ് ഇനി നട തുറക്കുക. 30ന് വൈകിട്ട് അഞ്ചുമണിക്കാണ് വീണ്ടും നട തുറക്കുന്നത്. വെർച്വൽ ക്യൂവിൽ ജനുവരി 10 വരെ ബുക്കിങ് കഴിഞ്ഞതായാണ് കാണിക്കുന്നത്. ജനുവരി 14നാണ് മകരവിളക്ക്.
മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ രാവിലെ 10.10നും 11.30 നും ഇടയിൽ നടക്കും. ഇക്കുറി മണ്ഡലകാലത്ത് 30.01 ലക്ഷം തീർഥാടകരാണ് ദർശനത്തിനു എത്തിയത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തിയിരുന്നു. ഇത്തവണ തീർഥാടകർ കുറയാൻ പ്രധാന കാരണം വെർച്വൽ ക്യൂവിലും സ്പോട് ബുക്കിങ്ങിലും കൊണ്ടുവന്ന കർശന നിയന്ത്രണമാണെന്ന് കണക്കാക്കുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് നവംബർ 19നാണ്. അന്ന് 1,02,299 പേർ ദർശനം നടത്തി. ഏറ്റവും കുറവ് ഈമാസം 12നും. അന്ന് ആകെ എത്തിയത് 49,738 പേർ മാത്രം.
DeToor reflective wanderings…