കണ്ണൂർ : പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സിപിഎം പ്രവർത്തകനായ കനാൽകര സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (25) വലതു കൈപ്പത്തിയാണ് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ സ്ഫോടനത്തിൽ ചിതറിയത്. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ റീൽസ് എടുക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പൊട്ടാതെ കിടന്ന സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സ്ഫോടനം നടക്കുന്നതിന് അൽപം മുൻപ് കൈയ്യിൽ സ്ഫോടക വസ്തു പിടിച്ചു നിൽക്കുന്ന വിബിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ചണനൂലുകൊണ്ട് കെട്ടിയ സ്ഫോടകവസ്തുവാണ് കൈയ്യിലുണ്ടായിരുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറഞ്ഞത്. ഉഗ്രശേഷിയുള്ള, അനധികൃതമായി നിർമിച്ച സ്ഫോടക വസ്തുവാണ് കയ്യിലുണ്ടായിരുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതിയാണ് വിബിൻ രാജ്.
വിബിൻ രാജിന്റെ വീടിന്റെ സമീപത്തായി പ്രഷിൻ എന്നയാളുടെ സ്ഥലത്തുവച്ചാണ് സ്ഫോടനമുണ്ടായത്. പാനൂർ പാറാട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ സിപിഎം യുഡിഎഫ് സംഘർഷം രൂക്ഷമായിരുന്നു. ഇതെത്തുടർന്ന് ഇടതു സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി കൊലവിളിയും ഭീഷണിയും നടക്കുന്നതിനിടെയാണ് റീൽസ് എടുക്കുമ്പോൾ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു പൊട്ടി സിപിഎം പ്രവർത്തകന്റെ കൈ തകർന്നത്. പലരും സ്ഫോടക വസ്തുക്കൾ കൈയ്യിലെടുത്തു പിടിച്ചിരിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
DeToor reflective wanderings…