Tuesday , March 3 2026, 6:36 pm

ബിഎൽഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം;പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം : ബൂത്ത് ലവല്‍ ഓഫിസര്‍മാരായി നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായിരിക്കുമെന്നും ഭരണഘടന അനുസരിച്ചാണ് അവരുടെ നിയമനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.

          10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. ബിഎല്‍ഒമാരെ പൊലീസ് സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.  97 ശതമാനത്തിലധികം എന്യൂമറേഷന്‍ ഫോമുകളും വിതരണം ചെയ്തുകഴിഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

           എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്ത ബൂത്ത് ലവല്‍ ഏജന്റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും ബിഎഒമാര്‍ക്ക് കേൽക്കർ നിർദേശം നൽകി. . യോഗങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും  സജീവമായി പങ്കെടുക്കണമെന്ന് രത്തന്‍ കേല്‍ക്കര്‍ അഭ്യർഥിച്ചു. ബിഎല്‍ഒമാര്‍ക്ക് വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ പരിശോധിച്ച് ഉറപ്പിക്കാന്‍ കഴിയാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം ഇപ്പോള്‍ 51,085 ആണെന്നും ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. 
Comments