Wednesday , March 4 2026, 3:54 am

ഡൽഹിയിൽ സ്ത്രീകൾക്ക് ഇനി എല്ലാ സ്ഥാപനങ്ങളിലുമുള്ള രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം; സുരക്ഷാ നിയമങ്ങൾ കർശനമാക്കി സർക്കാർ

ഡൽഹി:ഡൽഹിയിലെ സ്ത്രീകൾക്ക് ഇനി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഡൽഹി സർക്കാരിന്റെ തൊഴിൽ വകുപ്പ്   ഇതുസംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം അനുസരിച്ച്, ജോലിസ്ഥലത്ത് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി, അവർക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ അനുവാദമുണ്ടാകും. എന്നിരുന്നാലും, സ്ത്രീകൾക്ക് രാത്രി മദ്യശാലകളിൽ ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഡൽഹിയിൽ രാത്രി ഷിഫ്റ്റുകളിൽ ​ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ ചൊല്ലി നിരവധി പരാതികളുണ്ടായിരുന്നു. ​ഐ.ടി പാർക്കുകളിലടക്കം ജോലിചെയ്യുന്ന യുവതികളോടുള്ള ടാക്സിക്കാരടക്കമുള്ളവരുടെ പെരുമാറ്റവും അത്ര സുരക്ഷിതമായിരുന്നില്ല. ഏറെ വിവാദങ്ങൾക്കിടയാക്കിയ സംഭവങ്ങൾ ഡൽഹിയിൽ നടന്നിട്ടുമുണ്ട്.

        രേഖ സർക്കാറിന്റെ പുതിയ വിജ്ഞാപനമനുസരിച്ച് സ്ത്രീ ജീവനക്കാരികളെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കാൻ പാടില്ലെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കുന്നു. ഇതിന് അവരുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. ഈ തീരുമാനം സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും മുമ്പെന്നത്തേക്കാൾ കൂടുതൽ ഉറപ്പാക്കുമെന്ന് വകുപ്പ് വിലയിരുത്തുന്നു.മുമ്പ്, ഡൽഹിയിലെ സ്ത്രീകൾക്ക് കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ രാത്രി എട്ടു വരെ മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വന്നതിനുശേഷം, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുമെന്ന് സർക്കാർ ​പ്രതിക്ഷിക്കുന്നു. കർശന നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

   ഒരു സ്ത്രീ ജീവനക്കാരിയും ഒരു ദിവസം ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻപാടില്ല

   ഭക്ഷണത്തിനും വിശ്രമത്തിനുമായി പ്രത്യേക സമയം നൽകണം

   ഒരു ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ​ചെയ്യാൻ അനുവദിക്കില്ല

   ഒരു തൊഴിലുടമയും ഒരു സ്ത്രീ ജീവനക്കാരിയെ ഇടവേളയില്ലാതെ തുടർച്ചയായി അഞ്ചു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ സാധ്യമല്ല.

   ഓവർടൈം സാഹചര്യത്തിൽ, ഒരു സ്ത്രീ ജീവനക്കാരിക്ക് ഇരട്ടി ശമ്പളം നൽകണം.

   രാത്രി ഷിഫ്റ്റുകളിൽ സ്ത്രീ ജീവനക്കാരുള്ള കടകളിൽ സി.സി ടി.വി കാമറകൾ നിർബന്ധമാക്കും.

സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ ജീവനക്കാർക്കും ഈ നിയമങ്ങൾ ബാധകമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഈ നീക്കം ജോലിസ്ഥലത്തെ ലിംഗസമത്വം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഡൽഹി സർക്കാറിന്റെ അഭിപ്രായം.

Comments