Saturday , October 4 2025, 5:09 am

കസ്റ്റഡി മർദ്ദനം: ‘പ്രതികളായ പോലീസുകാർ കാക്കിയിട്ട് പുറത്തു നടക്കില്ല’ – വി.ഡി സതീശൻ

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് ക്രൂരമർദനത്തിന് ഇരയായതിൽ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നുമായിരുന്നു പ്രതിപക്ഷ നേ താവിൻ്റെ പ്രതികരണം. മർദ്ദനത്തിനിരയായ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീശൻ.

മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി.  സുജിത്തിന് മർദനമേൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിക്കുന്നതിനായി വർഷങ്ങളോളം നിയമ പോരാട്ടം നടത്തിയ കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരിനെ അഭിനന്ദിച്ചാണ് വി.ഡി.സതീശൻ മടങ്ങിയത്. കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തിൽ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു.

പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മർദ്ദനമേറ്റ സുജിത്ത് ഉന്നയിച്ചത്. കേസ് ഒത്തു തീർക്കാൻ പോലീസുകാരും ഇടനിലക്കാർ വഴിയും പണമടക്കം വാഗ്ദാനം ചെയ്തിരുന്നെന്ന് സുജിത്ത് പറഞ്ഞു.

അതേസമയം സുജിത്തിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Comments