Saturday , October 4 2025, 10:29 am

സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്: കൈക്കൂലി വാങ്ങിയ 2 ലക്ഷത്തിലധികം രൂപ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ വ്യാപക റെയ്ഡ്. അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ 2,12,500 രൂപ കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണത്തിലേറെയും കൈപ്പറ്റിയിരിക്കുന്നത്. വിവിധ ഓഫീസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 28,164 രൂപയും 25 കുപ്പി മദ്യവും കണ്ടെത്തി. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

പത്താനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയുടെ പക്കല്‍ നിന്ന് 42,000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയിട്ടുണ്ട്. പാലാ സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 11,500 രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. കൊച്ചി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ വഴി 93,000 രൂപ നല്‍കിയത് ബാര്‍ ഉടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളാണ്. തൃശൂരിലെ പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അനധികൃതമായി സമ്പാദിച്ച 2600 രൂപ കണ്ടെത്തി. വൈക്കം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശുചിമുറിയില്‍ നിന്ന് സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരിലുള്ള കവറില്‍ നിന്നാണ് 13,000 രൂപ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ പൊന്നാനി സര്‍ക്കിള്‍ ഓഫീസില്‍ അഞ്ച് മദ്യക്കുപ്പികള്‍ ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിയതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഷാപ്പ് ഉടമയില്‍ നിന്ന് 24,000 രൂപ, മഞ്ചേരി സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ബാറുടമയില്‍ നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ വഴി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തി. കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും പാരിതോഷികമായി ലഭിച്ച 16 കുപ്പി മദ്യമാണ് കണ്ടെത്തിയത്. പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് 8000 രൂപ കണ്ടെത്തി. എന്നാല്‍ വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്‍പ്പറ്റ എക്സൈസ് ഓഫീസ് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ വിജിലന്‍സിനെ കണ്ട എക്സൈസ് ഉദ്യോഗസ്ഥര്‍ 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍ഗോഡ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപയും പിടിച്ചെടുത്തു.

 

Comments