Saturday , October 4 2025, 10:29 am

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം; മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ദ സംഘം

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഇന്നും വ്യാഴാഴ്ച) ഗതാഗത നിയന്ത്രണം തുടരും. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകൾക്കു ശേഷമേ നിരോധനത്തിൽ അയവു വരുത്തൂവെന്ന് വയനാട് കലക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു.

ബുധനാഴ്ച രാത്രി താമരശ്ശേരി വഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് യാത്രാ നിരോധനം തുടരാൻ തീരുമാനിച്ചത്. മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും ഇന്നലെ രാത്രിയോടെ മാറ്റിയിരുന്നു. തുടർന്ന് ആദ്യം ലക്കിടി ഭാഗത്തേക്കുള്ള, ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളും പിന്നീട് താമരശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങളും കടത്തിവിട്ടു. തുടർന്ന് ചുരം അടയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് വ്യൂപോയിൻ്റിന് സമീപം കൂറ്റൻ പാറക്കെട്ടും മണ്ണും മരങ്ങളും ഇടിഞ്ഞു വീണത്. ബുധനാഴ്ചയും ചെറിയ രീതിയിൽ മണ്ണിടിഞ്ഞിരുന്നു. മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.

Comments