Friday , August 1 2025, 7:44 pm

പുലിപ്പല്ല് കേസ്: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മൊഴി

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നത്. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.സി പ്രജിയാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നടന്ന രണ്ടു പരിപാടികള്‍ക്കിടയില്‍ മന്ത്രി പുലിപ്പല്ല് ഉപയോഗിച്ച മാല ധരിച്ചിരുന്നതായി ദൃശ്യമാധ്യമങ്ങളില്‍ നിന്നും കാണാന്‍ സാധിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഹാഷിം പറഞ്ഞു.

പുലിപ്പല്ല് മാല ഉപയോഗിച്ചതോടെ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുത്തപ്പോള്‍ മന്ത്രി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന കാണിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ഹാഷിം ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണോ എന്ന് പരിശോധിക്കേണ്ടതിനാലും വിഷയം വനം-വന്യജീവി നിയമത്തിന്റെ കീഴില്‍ വരുന്നതിനാലും തുടരന്വേഷണം വനുവകുപ്പിന് കൈമാറുകയായിരുന്നു. ഹാഷിമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അന്വേഷണം വിപുലമാക്കും.

Comments