Thursday , June 26 2025, 10:03 pm

ജൂൺ 25 ന് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ

ഡോ. എം.സി.വസിഷ്ഠ്
ധുനിക ഇന്ത്യാ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ് ജൂണ്‍ 25. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ ദിവസമാണിത്.
1983 ജൂണ്‍ 25 ന് ഇന്ത്യ കിരീടം നേടുമ്പോള്‍ എട്ടു ടീമുകള്‍ മാത്രമേ ആ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നുള്ളൂ.  സിംബാബ്വെ ആദ്യമായിട്ടായിരുന്നു ലോകകപ്പ് കളിക്കുന്നത്. ശ്രീലങ്ക ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലരുമായിരുന്നു. പിന്നെയുള്ള ആറു ടീമുകളില്‍ ഏറ്റവും കരുത്തര്‍ വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും. ന്യൂസിലന്‍ഡിന് പിറകെ ശരാശരി ടീമുകളായ ആസ്ട്രേലിയയും പാകിസ്ഥാനും. ആറു ടീമുകളില്‍ ഏറ്റവും ദുര്‍ബ്ബലമായത് കപില്‍ദേവ് നയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമായിരുന്നു.
അന്നത്തെ എട്ടു ടീമുകള്‍ക്ക് പുറമെ ഇപ്പോള്‍ സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശുമുണ്ട്. കൂടാതെ അയര്‍ലണ്ടും സ്‌കോട്ട്ലണ്ടും. ട്വന്റി ട്വന്റി ടൂര്‍ണമെന്റുകളില്‍ യു.എ.ഇ, നേപ്പാള്‍, അമേരിക്ക എന്നീ ടീമുകളും. ക്രിക്കറ്റിന്റെ ഭൂമിക വളരെ വലുതായി.
1980 കളില്‍ ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമായി ഒതുങ്ങിനിന്നു. എന്നാല്‍ 2025 ല്‍ എത്തുമ്പോള്‍ ഇംഗ്ലണ്ടിലും ആസ്ട്രേലിയയുമൊഴിച്ച് ടെസ്റ്റ് ക്രിക്കറ്റിന് ആളുകളില്ലാതെയായിക്കഴിഞ്ഞു. ഏകദിനങ്ങള്‍ ചത്തതിനൊക്കുമെ ജീവിക്കുന്നു എന്ന നിലയിലും. ലോകമെമ്പാടും ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയം ട്വന്റി ട്വന്റി ക്രിക്കറ്റാണ്.
1980 കള്‍ വരെ ക്രിക്കറ്റ് ഇന്ത്യയിലെ നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലും മാത്രം ഒതുങ്ങിനിന്ന കായികരൂപമായിരുന്നു. എന്നാല്‍ പിന്നീട് ക്രിക്കറ്റിന് അഭൂതപൂര്‍വ്വമായ ജനപ്രീതി ഉണ്ടാവുകയും അത് മറ്റു കായികരൂപങ്ങളെ പിന്നിലാക്കുകയും ചെയ്തു. ഇന്ത്യയുടെ ദേശീയ കായികരൂപം ഹോക്കി ആണെങ്കിലും ഏറ്റവും ജനപ്രിയം എന്ന നിലയില്‍ ക്രിക്കറ്റ് വളര്‍ന്നു.

ക്രിക്കറ്റിന് ജനപ്രീതിയുണ്ടാക്കിക്കൊടുക്കുന്നതില്‍ സചിന്‍ ടെണ്ടുല്‍ക്കറെ പോലെയുള്ള താരങ്ങള്‍ വഹിച്ച പങ്ക് വളരെ വളരെ വലുതാണ്.
ക്രിക്കറ്റിലേക്ക് ഒരു ജനതയെ ആകര്‍ഷിക്കുന്നതില്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പുറമെ ഏതാനും  ക്രിക്കറ്റ് താരങ്ങള്‍ കാരണമായി. ഇതില്‍ ആദ്യം വരുന്ന പേരുകള്‍ സൗരവ് ഗാംഗുലിയുടേതും എം.എസ്. ധോണിയുടേതുമാണ്. ഇതിനൊപ്പം വീരേന്ദ്ര സേവാഗ്, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ പേരുകളും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
ലോക ക്രിക്കറ്റില്‍ സംഭവിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലും സംഭവിച്ചുവോ? 
ഇന്ന് ഇന്ത്യയില്‍ മദ്രാസ്, കല്‍ക്കത്ത, ബോംബെ തുടങ്ങിയ ചില കേന്ദ്രങ്ങളൊഴിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റിന് ആളെ കിട്ടാത്ത അവസ്ഥയിലാണ്. ഇന്ന് ഇന്ത്യക്കാര്‍ക്കും പ്രിയം  ട്വന്റി ട്വന്റി ക്രിക്കറ്റാണ്.
1980 കളില്‍ ഇന്ത്യ ആദ്യത്തെ ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം നിയന്ത്രിച്ചിരുന്നത് ടാറ്റയും ബിര്‍ളയുമാണ്. എന്നാല്‍ 1987-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ അത് അറിയപ്പെട്ടത് റിലയന്‍സ് ലോകകപ്പ് എന്ന പേരിലാണ്.
കോര്‍പ്പറേറ്റ് വത്ക്കരണം ക്രിക്കറ്റിനെയും ബാധിച്ചിരുന്നതിന് തെളിവായിരുന്നു ഇന്ത്യയിലെ ഐ.പി.എല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബാളിന്റെ മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട ഐ.പി.എല്‍.ന് യൂറോപ്പിലെ ഫുട്ബാള്‍ ലീഗുമായി അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ടായിരുന്നു. യൂറോപ്പിലെ ഫുട്ബാള്‍ ക്ലബ്ബുകളും ഫുട്ബാള്‍ ക്ലബ്ബുകളുടെ ലീഗിന്റെയും സൃഷ്ടാക്കള്‍ വ്യവസായ വിപ്ലവത്തിനുശേഷം ചരിത്രത്തില്‍ ഉയര്‍ന്നുവന്ന തൊഴിലാളിവര്‍ഗ്ഗമായിരുന്നു എങ്കില്‍ ഇന്ത്യന്‍ ഐ.പി.എല്‍.ന്റെ സൃഷ്ടാക്കള്‍ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ട്വന്റി ട്വന്റി ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പാതയൊരുക്കുന്നതില്‍ ക്രിക്കറ്റിന് സ്‌പോണ്‍സര്‍ഷിപ്പെന്ന പിന്തുണ നല്‍കിക്കൊണ്ട് നിര്‍ണ്ണായക പങ്ക് വഹിച്ചത് ഇന്ത്യയിലെ വ്യാവസായിക ബിസിനസ് സമൂഹമാണ്. 2000 ന് ശേഷം ഈ റോള്‍ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുത്തു.
Comments