ബിൻസി പാലത്ത്
ശശി തരൂർ സർവതന്ത്രസ്വതന്ത്രനാണ്. പാർട്ടിക്കും മേലേ .കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വം അലങ്കാരം മാത്രം. പാർട്ടി നിലപാടല്ല കാതലായ വിഷയങ്ങളിൽ . ഉറക്കെ പറയുകയും ചെയ്യും
പിന്നെന്താക്കും?
പാർട്ടിക്കൊപ്പം നിൽക്കണം അല്ലേൽ പുറത്തു പോവണം .ഇനിയിപ്പം പാർട്ടിയിൽ നിന്നിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നുമില്ല. നാലുവട്ടം തിരുവനന്തപുരം എം.പിയായി. നാലാം വട്ടം കഷ്ടിച്ചാണ് കര പറ്റിയത്. 16000 വോട്ടിന്. ഇനിയൊരങ്കത്തിൽ കോൺഗ്രസ് ബാനറിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല . അപ്പോൾ പിന്നെ exit അടിച്ചു വെക്കണം. മോഹങ്ങൾ പലതും ബാക്കിയാണ് . ആയതിനാൽ പച്ചപ്പ് ഉള്ളോടത്ത് കുറ്റിയടിക്കണം. വളരെ ലളിതമാണ് കാര്യങ്ങൾ .അതിന് ഇമ്മാതിരി ഐഡിയോളജി പറയേണ്ടതില്ല .രാജ്യമാണ് വലുത് , സർക്കാരാണ് വലുത് ,ദേശാഭിമാനമാണ് വലുത് എന്നൊക്കെ . ആരേലും അല്ലാന്ന് പറഞ്ഞോ ? ഇതൊന്നുമല്ലാതെയല്ലല്ലോ കോൺഗ്രസ് കുറച്ചുകാലം ഇന്ത്യ ഭരിച്ചതും തരൂർ തന്നെ മന്ത്രിയായതും. പക്ഷെ ജനാധിപത്യത്തിൽ പ്രതിപക്ഷവും വലുതാണ് സാർ. പല കാര്യങ്ങളിലും സർക്കാരിനെ തിരുത്തേണ്ട പണിയുമുണ്ട്. അതിന് ചില രാഷ്ട്രീയ നില പാടുകളൊക്കെ എടുക്കേണ്ടി വരും. പാർട്ടി എം.പിക്ക് അതിനൊപ്പം നിൽക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്വവുമുണ്ട്. പാലം കടക്കുവോളം നാരായ ണെയെന്ന് വിളിച്ചിട്ട് പിന്നെ പുലഭ്യം പറയരുത്. പണ്ട് നെയ്യാറ്റിൻകര ഉപതിരഞ്ഞടുപ്പിൻ്റെ വോട്ടെടുപ് ദിവസം സഖാവ് വി.എസ് വടകരയിൽ കെ കെ രമയെ കാണാനെത്തിയ പരിപാടി മാതിരി ആയി പോയി ഇത് . നിലമ്പൂരിൽ പോളിങ് നടക്കുമ്പം തിരുവനന്തപുരത്തിരുന്ന് കൊതിക്കെറുവ് പറയുക. വിളയിലിറങ്ങിയ ഒറ്റയാൻമട്ടിൽ പരസ്യ പ്രസ്താവനകൾ . എന്നിട്ട് നന്മമരമായി വിജയാശംസകൾ നേരുക .ക്ഷണിക്കാൻ ഇത് കല്യാണമൊന്നും അല്ലല്ലോയെന്ന് പറഞ്ഞ കാസർകോട് എം.പി ക്ക് ഒരു ഷേക്ക് ഹാൻ്റ്. തരൂർ നമ്മുക്കും മേലെയെന്ന് പറഞ്ഞ് പറയാനുള്ളതെല്ലാം പറയാതെ പറഞ്ഞ പ്രതിപക്ഷ നേതാവിനും അഭിവാദ്യങ്ങൾ . കേരളവും നിലമ്പൂരുമൊക്കെ അങ്ങേക്ക് പെട്ടിക്കടയല്ലേ സാർ ? ആഗോള പൗരനായ അങ്ങ് ഇവിടെ മംഗ്ലീഷ് പറഞ്ഞ് സമയം കളയണ്ട. പക്ഷെ നിലമ്പൂര് പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനും ബി.ജെ പിക്ക് വെള്ളം കാച്ചാനും കാണിച്ച ആ തല തിരിഞ്ഞ ബുദ്ധി നെറികേടായി പോയി. പറയാതെ വയ്യ .