Thursday , June 26 2025, 4:58 pm

തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

കല്‍പറ്റ: ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ മാത്രല്ല, കേരളത്തിന്റെയാകെ ജാതകം തിരുത്തിയെഴുതുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ദുര്‍ബല പ്രദേശത്തുകൂടി നിര്‍മിക്കുന്ന തുരങ്കപാതയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ സംഘടനകളോ ആവശ്യപ്പെട്ടതല്ല തുരങ്കപാത പദ്ധതി. തത്പരകക്ഷികള്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മ്ര്രന്താലയത്തിനു കീഴിലെ വിദഗ്ധ സമിതിയുടെ അനുമതി നേടിയത്. അനുമതിക്കായി സമര്‍പ്പിച്ചിതില്‍ തെറ്റായ വിവരങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ പ്രോജക്ട് റദ്ദാക്കുമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട്, കോഴിക്കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലേതടക്കം തെറ്റായ വിവരങ്ങള്‍ ഉത്തരവാദപ്പെട്ട അധികാരികളുടെ മുമ്പില്‍ എത്തിക്കുന്നതിന് പ്രകൃതി സംരക്ഷണ സമിതി ഇടപെടല്‍ നടത്തിവരികയാണെന്നും ബാദുഷ പറഞ്ഞു.


Comments