കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
ഇന്നലെ രാത്രി റെയിൽവേ ട്രാക്കിൽ പലയിടത്തായി മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്.
തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ ട്രാക്കിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയും മരങ്ങളും വീണത്. ലൈൻ തകർന്ന് വൈദ്യുതിബന്ധം മുറിഞ്ഞതിനാൽ ഷൊർണൂർ-മംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിലക്കുകയായിരുന്നു. ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയോടുകയാണ്. തിരുവല്ല – ചങ്ങനാശ്ശേരി പാതയിലും, തൃശൂർ-ഗുരുവായൂർ പാതയിലും, തിരുവനന്തപുരം-ഇടവ റെയിൽവേ പാതയിലും തിങ്കളാഴ്ച മരങ്ങൾ കടപുഴകി.
കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്. മാറാത്തവാഡക്കു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.