കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുന്നു. 11 ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
റെഡ് അലേർട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിനിടെ, സംസ്ഥാനത്താകെ മഴക്കെടുത്തിയിൽ വ്യാപകനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് താമരശ്ശേരി കോടഞ്ചേരിയിൽ തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നിധിൻ ബിജു (14), ഐവിൻ ബിജു (10) എന്നിവർ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോടിൽ ഓവുചാലിൽ വീണ് ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനും മരിച്ചു. ഇടുക്കി പാമ്പാടുംപാറയിൽ മരംവീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പത്രവിതരണത്തിനു പോയ വിദ്യാർഥി ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) മരിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒന്നുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി 47 കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞവർഷം ഉരുൾപൊട്ടിയ വടകര വിലങ്ങാട് മഞ്ഞച്ചീളിയിലെ 19 കുടുംബങ്ങളും ഇതിൽ ഉൾപ്പെടും.