Thursday , June 26 2025, 5:05 pm

സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് വിലക്ക്; കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. മിക്ക ജില്ലകളിലും റെഡ് അലേര്‍ട്ടടക്കം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആയതിനാല്‍ ഇന്നലെ രാത്രിയോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ബീച്ചിലും യാത്രക്കാര്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയോടെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചു.

മലപ്പുറം ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ നിലമ്പൂര്‍ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ പൈതല്‍മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നാളെ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെയുള്ള ജലവിനോദങ്ങള്‍ നിരോധിച്ചു. നാളെ മുതല്‍ ഈ മാസം 27 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു.

Comments