Friday , June 27 2025, 1:57 am

‘ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കി’: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരാര്‍ നല്‍കിയ കമ്പനികളില്‍ പലതും ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്.

ശാസ്ത്രീയമായ നിര്‍മാണമല്ല നടക്കുന്നതെന്നും മണ്ണിന്റെ ഉറപ്പ് പോലും പരിശോധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നിരുന്നു. പലയിടത്തും ദേശീയപാതകളില്‍ വിള്ളലുകളും കണ്ടെത്തിയിരുന്നു. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലും തൃശൂര്‍ ചാവക്കാട് ദേശീയപാത 66 ലും വിള്ളല്‍ കണ്ടെത്തിയിരുന്നു. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട് കീറിയത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദേശീയപത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോടും, കണ്ണൂരും കാസര്‍കോഡും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments