Thursday , June 26 2025, 9:23 pm

പുലിപ്പേടിയില്‍ വയനാട്ടിലെ കബനിഗിരിയും കോട്ടക്കുന്നും

കല്‍പറ്റ: വയനാട്ടില്‍ ബത്തേരി നഗരസഭാപരിധിയിലുള്ള കോട്ടക്കുന്നും മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനി നദിക്കരയിലുള്ള കബനിഗിരിയും പുലിപ്പേടിയില്‍. ദിവസങ്ങളായി രണ്ടിടങ്ങളിലും പുലി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. പുലിയെ പിടിക്കുന്നതിന് കോട്ടക്കുന്നില്‍ കഴിഞ്ഞ ദിവസം കൂട് വച്ചു. കബനിഗിരിയില്‍ വിലസുന്ന പുലിയെ പിടിക്കുന്നതിന് പ്രദേശവാസികള്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

ചൊവ്വാഴ്ച രാത്രി കബനിഗിരി ഡിപ്പോയിലെ രാമകൃഷ്ണന്റെ വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പിടിക്കാന്‍ പുലി ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പുലി ഓടിമറഞ്ഞു. അര്‍ധരാത്രിയോടെ പ്രദേശത്തെ പള്ളിപ്പുറത്ത് സ്റ്റീഫന്റെ വളര്‍ത്തുനായയെ പുലി പിടിച്ചു. നായയുടെ കരച്ചില്‍ കേട്ട് സ്റ്റീഫന്റെ ഭാര്യ മേരി ലൈറ്റിട്ടതോടെ പുലി കടന്നു. പള്ളിപ്പുറത്ത് ജോയിയുടെ വീടിന്റെ മതിലില്‍ പുലി ഇരിക്കുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. മതിലില്‍ കാല്‍പ്പാടുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് ജോയി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. പ്രദേശത്തെ കൃഷിയിടങ്ങളില്‍ പുലിയുടെ കാല്‍പ്പാടുകളുണ്ട്. സ്ഥലം സന്ദര്‍ശിച്ച് പുലി സാന്നിധ്യം സ്ഥീരികരിച്ച വനസേന നിരീക്ഷണത്തിന് രണ്ട് ക്യാമറ സ്ഥാപിച്ചു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കബനിഗിരി.

പുലിശല്യം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനു പരാതി നല്‍കിയിരുന്നു. പുലിയെ കൂടുവച്ച് പിടിക്കുമെന്നു വാര്‍ഡന്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ പുലി വീണ്ടും എത്തിയ സാഹചര്യത്തിലായിരുന്നു മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സമരം. പിടികൂടുന്ന പുലിക്ക് ആരോഗ്യ പ്രശ്നമില്ലങ്കില്‍ ഉള്‍വനത്തില്‍ മോചിപ്പിക്കണമെന്നാണ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മേധാവിയുടെ ഉത്തരവ്.

 

Comments