Friday , June 27 2025, 2:08 am

കുടിവെള്ള പൈപ്പിലൂടെ വെള്ളം വന്നില്ലെങ്കിലും ബില്ല് 85,000 രൂപ; പരാതിയുമായി പാലക്കാട് വാണിയംകുളത്തെ ജനങ്ങള്‍

പാലക്കാട്: കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ട പൈപ്പിലൂടെ വെള്ളം വരുന്നതിന് മുമ്പ് വലിയ തുക ബില്ലായി വന്നെന്ന പരാതിയുമായി ജനങ്ങള്‍. പാലക്കാട് വാണിയംകുളത്തെ ജനങ്ങളാണ് പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചത്. 15,000 മുതല്‍ 85,000 രൂപ വരെയാണ് ബില്ലായി ലഭിച്ചതെന്ന് ജനങ്ങള്‍ പരാതിയില്‍ പറയുന്നു.

മെയ് മാസത്തില്‍ പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളെ തേടിയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ 12 കുടുംബങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ബില്ലായി ലഭിച്ചത്. എന്നാല്‍ കണക്ഷന്‍ എടുത്ത് ഇതുവരെ കുടിവെള്ളം ലഭിച്ച് തുടങ്ങാത്തവര്‍ക്കാണ് ബില്ല് ലഭിച്ചതെന്നാണ് പരാതിക്ക് അടിസ്ഥാനം.

എന്നാല്‍ പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചപ്പോള്‍ ബില്ലടക്കണമെന്നാണ് മറുപടി നല്‍കിയതെന്നാണ് പ്രദേശത്തെ ജനങ്ങള്‍ പറഞ്ഞു. ആദ്യം ലഭിച്ച ബില്ലില്‍ മിനിമം തുകയായ 74 രൂപ അടക്കണമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടാമത് ലഭിച്ച ബില്ലില്‍ പതിനായിരങ്ങളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇതില്‍ 15,000 മുതല്‍ 85,000 വരെ ബില്ല് ലഭിച്ച നിരവധി കുടുംബങ്ങളാണ് ഉള്ളത്.

അതിനിടെ കണക്ഷനെടുത്ത് ഒരു മാസക്കാലം മാത്രം വെള്ളം ലഭിച്ചവര്‍ക്കും 50,000ത്തോളം രൂപയുടെ ബില്ല് ലഭിച്ചിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഭീമന്‍ തുക കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കപ്പെട്ട കുടുംബങ്ങള്‍ പഞ്ചായത്തിനെയും വാട്ടര്‍ അതോറിറ്റിയെയും സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്നതിന് വാട്ടര്‍ അതോറിറ്റിയും കൃത്യമായി മറുപടി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഉയര്‍ന്ന തുക ബില്ലായി ലഭിച്ചവര്‍ പരാതി നല്‍കാനാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്.

 

Comments