Thursday , June 26 2025, 4:44 pm

ദലിത് യുവതിക്കെതിരായ വ്യാജമോഷണക്കുറ്റം; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വ്യാജമോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ യുവതി മാനസിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ നടപടിയില്‍ തന്നോട് ഏറ്റവും മോശമായി പെരുമാറിയത് എ.എസ്.ഐ പ്രസന്നന്‍ ആയിരുന്നെന്ന് ബിന്ദു നേരത്തേ പ്രതികരിച്ചിരുന്നു.

അമിതാധികാര പ്രയോഗം നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തത്.

വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയും സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിയില്‍ താന്‍ തൃപ്തയല്ലെന്നും തന്നെ ഏറ്റവും മോശമായി അപമാനിച്ചത് ആയിരുന്നെന്നും ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

വ്യാജമോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ നല്‍കാതെ ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കുകയായിരുന്നു പേരൂര്‍ക്കട സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചെയ്തത്. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്്റൂമിലെ ബക്കറ്റില്‍ കാണും പോയി എടുത്തു കുടിക്കെന്ന് പറഞ്ഞ് ബിന്ദുവിനെ പൊലീസുകാര്‍ ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇാ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തത്.

മറ്റൊരു പൊലീസുകാരന്‍ കൂടെ തന്നെ അപമാനിച്ചിരുന്നെന്നും ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന ഒരു പൊലീസുകാരനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിക്കാന്‍ കയ്യുയര്‍ത്തിയെന്നും ബിന്ദു ആരോപിച്ചു. ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ച പേരൂര്‍ക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും ബിന്ദു പ്രതികരിച്ചു. അതേസമയം, തനിക്കെതിരെ കള്ളക്കേസ് നല്‍കിയ ഓമനാ ഡാനിയേലിനെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

 

Comments