Friday , June 27 2025, 2:21 am

റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടി മുറി: കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വനം വകുപ്പിന് വിമുഖത

—ടി.എം. ജയിംസ്-

കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒ.ആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍ പോലീസിന്റെ കത്തെന്ന് സൂചന. നിയമവിരുദ്ധ ഈട്ടിമുറി അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വി.വി.ബെന്നി 2023 ജൂലൈ 15ന് നോര്‍ത്ത് സോണ്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അയച്ച കത്തില്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദുചെയ്‌തോ മറ്റുവിധേനയോ കുറ്റപത്രം സമര്‍പ്പിക്കാതെ നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ഥനയുണ്ട്. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും താരതമ്യേന ശിക്ഷാകാലാവധി കുറവുള്ള ഫോറസ്റ്റ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് പോലീസിന്റെ കേസിനെ ബാധിക്കുമെന്നും ഡിവൈ.എസ്.പിയുടെ കത്തില്‍ പറയുന്നുണ്ട്.
അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വയനാട് കലക്ടറുടെ നിര്‍ദേശപ്രകാരം 2021 ജൂണ്‍ മൂന്നിന് വൈത്തിരി തഹസില്‍ദാര്‍ നല്‍കിയ പരാതിയില്‍ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 281/2021 നമ്പര്‍ കേസിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം നടന്നത്. കേസില്‍ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ 2023 ഡിസംബര്‍ രണ്ടിനാണ് ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 409, 420, 468, 471, 212, 120(ബി) ആര്‍/ഡബ്ല്യു 34 പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമത്തിലെ വകുപ്പ് 3(1) പ്രകാരവുമായിരുന്നു കുറ്റപത്രം. കേസുകളില്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനു കാരണം വനം അധികൃതര്‍ വ്യക്തമാക്കുന്നില്ല.
മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച് കഷണങ്ങളാക്കിയ ഈട്ടിത്തടികള്‍ കടത്തുന്നതിനു പാസിന് ബന്ധപ്പെട്ടവര്‍ നല്‍കിയ അപേക്ഷയില്‍ മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ 2021 ജനുവരി 30നും പിന്നീടും ജില്ലാ കലക്ടറോടും വൈത്തിരി തഹസില്‍ദാരോടും സ്പഷ്ടീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വാഴവറ്റയില്‍നിന്നു കയറ്റിയ 20 ലക്ഷം രൂപ വില മതിക്കുന്ന ഈട്ടിത്തടികള്‍ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശപ്രകാരം മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ 2021 ഫെബ്രുവരി എട്ടിന് എറണാകുളം കാക്കനാട് കരിമുകളിലെ മില്ലില്‍നിന്നു കസ്റ്റഡിയിലെടുത്തിരുന്നു. സൗത്ത് വയനാട് ഡി.എഫ്.ഒ മുമ്പാകെ ഹാജരാക്കിയ ഈ തടികള്‍ കണ്ടുകെട്ടല്‍ നടപടിക്ക് വിധേയമാക്കിയോ എന്ന് അറിയുന്നതിന് മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വിചിത്ര മറുപടിയാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍നിന്നു ലഭിച്ചത്. ‘ ചോദ്യങ്ങള്‍ ചോദിക്കുക, വിശദീകരണം ആവശ്യപ്പെടുക, കാരണം വ്യക്തമാക്കുക, സംശയ ദൂരീകരണം എന്നിവ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ അപേക്ഷ പരിഗണനാര്‍ഹമല്ല’ എന്നായിരുന്നു മറുപടി.
കരിമുകളില്‍നിന്നു കസ്റ്റഡിയിലെടുത്ത ഈട്ടിത്തടികളുടെ ഉറവിടം വനം വകുപ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ തടികള്‍ വനത്തില്‍നിന്നോ പട്ടയഭൂമികളില്‍നിന്നോ മുറിച്ച മരങ്ങളുടെ ഭാഗമാകാം. ഇക്കാര്യത്തില്‍ വനം വകുപ്പ് വ്യക്തത വരുത്താത്തത് ഗുരതര വീഴ്ചയാണെന്ന് അഭിപ്രായപ്പെടുന്നവര്‍ നിയമരംഗത്തുണ്ട്.
കരിമുകളില്‍നിന്നു ഈട്ടിത്തടികള്‍ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട ഒആര്‍ 1/2021 കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ തെളിവെടുപ്പിന് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ഉണ്ടായി.
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് ഡിപ്പോയിലുള്ളത്. മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം കുറയുകയാണ്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി 2023 ജനുവരി ആറിന് ജില്ലാ കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ വനം വകുപ്പ് പാലിച്ചിട്ടില്ലെന്നു ആരോപണമുണ്ട്. അനധികൃത ഈട്ടിമുറിക്ക് കെ.എല്‍.സി പ്രകാരം റവന്യു വകുപ്പ് റജിസ്റ്റര്‍ ചെയ്ത 68 കേസുകളില്‍ നടപടി പൂര്‍ത്തിയായവയില്‍ പിഴ ഈടാക്കാനുള്ള നീക്കങ്ങളും മന്ദഗതിയിലാണ്.

Comments