Thursday , June 26 2025, 5:31 pm

കേന്ദ്ര-ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ രേഖകളുടെ വിശ്വാസ്യത എത്രമാത്രം?


അനു സണ്ണി


ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ സര്‍ക്കാര്‍ രേഖകകളുടെ വിശ്വാസ്യതയെ ആ വിഭാഗം പോലും സംശയത്തോടെ നോക്കേണ്ടി വരുന്ന സാഹചര്യമാണ് പുതിയ കാലത്ത് രൂപപ്പെടുന്നത്‌. നിലവില്‍ ട്രാന്‍സ് ആളുകള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഒരുപാട് പരിമിതികളുണ്ട്. കേരള സര്‍ക്കാര്‍ ആദ്യമൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്തുകൊണ്ടിരുന്നത് ആധാര്‍ കാര്‍ഡുള്ള ആളുകളെ നേരിട്ട് കണ്ടു തിരിച്ചറിഞ്ഞായിരുന്നു. അവരുടെ സമ്മതപത്രവും, അതുകൂടാതെ ജില്ലാ സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, നിയമ മേഖല, ട്രാന്‍സ്, എന്നീ മേഖലകളില്‍ നിന്നും ഒരോ ആള്‍ വീതവും ചേര്‍ന്ന് എടുക്കുന്ന തീരുമാനവും ചേര്‍ത്തായിരുന്നു നേരത്തെ തിരുവനന്തപുരത്തു നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞ അവസ്ഥയിലാണ്. കേന്ദ്ര ഗവണ്മെന്റ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരിട്ട് തിരിച്ചറിയല്‍ രേഖ നല്‍കാന്‍ തുടങ്ങിയപ്പോള്‍ അതോടൊപ്പം ചില പ്രശ്‌നങ്ങളും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സാധാരണ ഒരാള്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന സ്വത്വം പേരിനുമാത്രമായി നിയമപരമായി മാറാം എന്ന അവസ്ഥ വന്നിട്ടുണ്ട്.
രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഏതെങ്കിലും ഒരു വക്കീലിന് 350 രൂപ കൂലി കൊടുത്താല്‍ ആളെ നേരിട്ടു പോലും കാണാതെ ജഡ്ജി കൊടുക്കുന്ന അനുകൂല സര്‍ട്ടിഫിക്കറ്റിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും പാസാക്കി വിടുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോളത്തെ വില്ലന്മാര്‍ .1000 രൂപയും, ഒരു ദിവസത്തെ സമയവും, ഏതെങ്കിലും ഒരു അഡ്രസ്സും ഉണ്ടെങ്കില്‍ ആര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറാം എന്നുള്ള അവസ്ഥ.
കോട്ടയത്ത് ഇത്തരത്തില്‍ ആളറിയാതെ ഒരാള്‍ക്ക് രേഖ കൊടുത്തിട്ടുണ്ട്. x എന്ന ഇയാള്‍ എപ്പോളാണ് ട്രാന്‍സ് രേഖക്ക് അപേക്ഷിച്ചത് എന്ന് അയാള്‍ക്ക് പോലും അറിയില്ല. എന്നാലും’y’ എന്ന പേരില്‍ അയാള്‍ക്ക് ട്രാന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് എന്നത് വാസ്തവം. അതായത് മറ്റൊരാളുടെ പേരിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും എന്നത് പകല്‍ പോലെ സത്യവുമാണ്.

പെരുമ്പാവൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ട്രാന്‍സ് മനുഷ്യര്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നതിന്റെ വാസ്തവവും ഇതോടു ബന്ധപ്പെട്ടതാണ്. തൊഴിലാവശ്യത്തിനായി വരുന്ന ഇതര സംസ്ഥാനക്കാരില്‍ ചിലര്‍ ഇത്തരം രേഖകള്‍ ഇവിടുത്തെ വാടക അഡ്രസ്സ് മുഖേന കൈക്കലാക്കുകയും, കേരളത്തിലെ ട്രാന്‍സ് മനുഷ്യരുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്യുന്നു. പഴി കേള്‍ക്കാതെ സെക്‌സ് വര്‍ക്ക് ചെയ്യാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആണ്‍ വേഷത്തില്‍ നാടുകടക്കുകയും ചെയ്യുന്നു. ഇത് നേരിട്ടും അല്ലാതെയും ബാധിക്കുന്നതു കേരളത്തിലുള്ള ‘ലിംഗ സ്വത്വം പുറത്തു വന്ന’ ട്രാന്‍സ് മനുഷ്യരെയാണെന്നതു വ്യക്തമാണല്ലോ. സ്വവര്‍ഗാനുരാഗികളായ പലരും സ്ത്രീവേഷം ധരിച്ചു സെക്‌സ് വര്‍ക്കിലൂടെ പണമുണ്ടാക്കാനായി മാത്രം ഈ രേഖ ഉപയോഗിക്കുന്നുണ്ട്. അതിലൂടെ ഇന്ത്യ മഹാരാജ്യം ട്രാന്‍സ് മനുഷ്യര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും ഇവര്‍ ചൂഷണം ചെയ്യുന്നു എന്നതും വ്യക്തമാണ്. ഐഡന്റിറ്റി ദുരുപയോഗം ചെയ്തത് കണ്ടുപിടിച്ചു 7 ഓളം ആളുകള്‍ക്കു എതിരെയാണ് കോട്ടയത്തെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സൊസൈറ്റി നിയമപോരാട്ടം നടത്തിയത്. ഭൂരിപക്ഷം ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍ ഇപ്പോളും പറയുന്നത് പഴയ കേരള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ തന്നെയായിരുന്നു നല്ലത് എന്നാണ്.
എവിടെയാണ് പരാതി കൊടുക്കേണ്ടതെന്നോ, എങ്ങനെയാണു ഈ പ്രശ്‌നങ്ങളെ അവതരിപ്പിക്കേണ്ടതെന്നോ അറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ട്രാന്‍സ് മനുഷ്യര്‍. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍ക്കിടയില്‍ ഉള്ള സര്‍വേകള്‍, പുനരധിവാസം, എന്നിവ താരതമ്യേന കുറഞ്ഞു വരുന്നതും ഇതിനൊരു കാരണമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വേകള്‍ നടത്തുകയും, കേരളത്തിലെ ട്രാന്‍സ് മനുഷ്യരുടെ ജീവിതം മെച്ചപ്പെടുന്നുണ്ടോ എന്ന് നിരന്തരം അന്വേഷിക്കണ്ടതും, മെച്ചപ്പെടുത്തേണ്ടതും കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ രേഖയിലെ പോരായ്മകള്‍ രാജ്യ സഭയില്‍ ഉന്നയിക്കണ്ടതാണ്. സംസ്ഥാനങ്ങള്‍ നല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സേവനങ്ങളെ കുറ്റമറ്റ പരിശോധനക്ക് വിധേയമാക്കി ലഭ്യമാക്കേണ്ടതുമാണ്. ആദ്യകാലത്തെ പോലെ, ട്രാന്‍സ് രേഖകള്‍ എടുക്കുന്നവരുടെ ഐഡന്റിറ്റി മനസിലാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ശേഷം കേന്ദ്രം രേഖ പാസ്സാക്കുകയാണ് ഇതിനുള്ള പോംവഴി.

( അനു സണ്ണി, ജെൻഡർ സ്റ്റഡീസ് വിദ്യാർത്ഥി, എംജി യൂണിവേഴ്സിറ്റി)

Comments