Thursday , June 26 2025, 5:08 pm

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കഴുത്തില്‍ കടിച്ചു വലിച്ച് കൊന്നു

മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിയായ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂര്‍ (39) മരിച്ചു. ഇന്നു പുലര്‍ച്ചെ അടക്കാക്കുണ്ട് റാവുത്തന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയി. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. ഗതാഗത സൗകര്യങ്ങള്‍ കുറവുള്ളതിനാല്‍ നടന്നാണ് വനപാലകരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. നേരത്തെ മുതല്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാന്‍ നടപടി ഉണ്ടായിട്ടില്ല.
അതേസമയം, കളികാവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. ഗഫൂറിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനു മുന്‍പ് കടുവയെ പിടിക്കുന്ന കാര്യത്തിലും ഇനി കടുവ ശല്യം ഉണ്ടാകില്ല എന്ന കാര്യത്തിലും തീരുമാനമുണ്ടാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുച്ഛമായ നഷ്ടപരിഹാരത്തിലൂടെ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ പ്രതിഷേധക്കാര്‍ തടഞ്ഞു.

മയക്കുവെടി വച്ച് കടുവയെ പിടിക്കാമെന്നും പാലക്കാട്ടുനിന്ന് കുങ്കിയാനയെ എത്തിക്കാമെന്നും അധികൃതര്‍ പറഞ്ഞെങ്കിലും കടുവയെ എത്രയും പെട്ടെന്ന് കണ്ടെത്തി വെടിവച്ചു കൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഉറപ്പു നല്‍കിയെങ്കില്‍ മാത്രമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ അറിയിച്ചു.

 

Comments