Friday , June 27 2025, 3:52 pm

ബഷീർ സ്മാരകം ‘ആകാശ മിഠായി’ നിർമാണം മന്ദഗതിയിൽ

ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായി ബേപ്പൂരിൽ ഒരുക്കുന്ന ‘ആകാശ മിഠായി’ സ്മാരകത്തിന്റെ നിർമാണം മുടങ്ങി. രണ്ടര മാസമായി പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രവൃത്തി പൂർത്തീകരണത്തിന് ടൂറിസം വകുപ്പ് 2.70 കോടി രൂപ കൂടി അനുവദിച്ചെങ്കിലും സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണു പ്രതിസന്ധി. സാങ്കേതിക അനുമതി ലഭിച്ചാൽ ആദ്യഘട്ടം പൂർത്തിയാക്കാം. ഇതിനുള്ള നടപടികൾ മന്ദഗതിയിലാണ്. ബഷീർ സ്മാരകത്തിൽ അക്ഷരത്തോട്ടം ഒരുക്കുന്നതിനു സമീപത്തെ ഭൂമി ഏറ്റെടുക്കൽ നടപടികളും എങ്ങുമെത്തിയിട്ടില്ല.വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 7.37 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ മന്ദിരം പണിയുന്നത്.

2022 ജൂലൈയിൽ തുടക്കമിട്ട സ്മാരക നിർമാണത്തിൽ ഇരുനില കെട്ടിടത്തിനു പുറമേ കോൺഫറൻസ് ഹാൾ, ലിറ്റററി കഫേ എന്നിവയാണ് ആദ്യഘട്ട പദ്ധതിയിൽ ഒരുക്കുന്നത്. ഇവയുടെ അവസാനഘട്ട പ്രവൃത്തികളാണ് ബാക്കി. സംസ്ഥാന സർക്കാരിനു കീഴിൽ തുടക്കമിടുന്ന ടൂറിസം ലിറ്റററി സർക്കീറ്റിന്റെ ആസ്ഥാനമായി വിഭാവനം ചെയ്ത ബേപ്പൂരിലെ ബഷീർ സ്മാരകം സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർക്കായില്ല.രണ്ടാംഘട്ട നിർമാണത്തിനു സമീപത്തെ 17 സെന്റ് കോർപറേഷൻ ടൂറിസം വകുപ്പിന് ലഭ്യമാക്കേണ്ടതുണ്ട്.

ഇവിടെ ബഷീർ ആർക്കൈവ്സ്, കിനാത്തറ(കിനാവ് കാണുന്ന തറ), ബോർഡ് റൂം, ലൈബ്രറി എന്നിവയടങ്ങുന്ന കൾചറൽ ബിൽഡിങ് ആണ് വിഭാവനം ചെയ്യുന്നത്. ഇതോടൊപ്പം നിലവിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പിന്നിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അക്ഷരത്തോട്ടം എന്ന ആശയം കൂടി ലക്ഷ്യമുണ്ട്.ആംഫി തിയറ്റർ, ഓപ്പൺ സ്റ്റേജ്, കരകൗശല വസ്തുക്കളുടെ വിൽപന കേന്ദ്രം, വോക് വേ, കുട്ടികളുടെ കളിസ്ഥലം, കഫെറ്റീരിയ എന്നിവയെല്ലാം പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ബഷീറിന്റെ 31–ാം ചരമവാർഷിക ദിനമായ ജൂലൈ 5നു മുൻപ് സ്മാരക മന്ദിരത്തിന്റെ ആദ്യഘട്ട പണികൾ പോലും പൂർത്തിയാക്കാനാകില്ല എന്ന ആശങ്ക ഉയർന്നു.

Comments