Friday , June 27 2025, 2:25 am

കൈക്കൂലി: കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി വാങ്ങാന്‍ കാറിലെത്തിയ കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ വിജിലന്‍സിന്റെ പിടിയില്‍. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥ കണിയാമ്പുഴ ഭവന്‍സ് റോഡ് അസറ്റ് ഹോംസ് 2എഫ് 90ല്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി എ.സ്വപ്‌നയാണു 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5നു വൈറ്റില പൊന്നുരുന്നി പാലത്തിനു സമീപമാണു സംഭവം. വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണു സ്വപ്‌ന. മൂന്നുനില അപ്പാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാന്‍ കൈക്കൂലി വേണമെന്നു സ്വപ്‌ന ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും നടപടി വൈകിപ്പിച്ചു. സ്വപ്‌ന നിര്‍ദേശിച്ച മാറ്റങ്ങള്‍ എല്ലാം വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ വീണ്ടുമെത്തി തിരക്കിയപ്പോള്‍ ഒരു നമ്പറിന് 5000 രൂപ വീതം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് തുക 15,000 ആക്കി. രാവിലെ പതിനൊന്നിനാണു വിജിലന്‍സിനു പരാതി ലഭിച്ചത്. വിജിലന്‍സ് സംഘം നല്‍കിയ പണവുമായി പരാതിക്കാരന്‍ സ്വപ്‌നയെ കാണാന്‍ ശ്രമിച്ചു. പണവുമായി എത്താന്‍ ആവശ്യപ്പെട്ട മൂന്നു സ്ഥലങ്ങളിലും സ്വപ്‌ന വന്നില്ല. തുടര്‍ന്നാണു വൈറ്റിലയിലേക്കു വരാന്‍ ആവശ്യപ്പെട്ടത്.

കാറിലിരുന്നു പണം വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. 3 മക്കളുമായാണു സ്വപ്‌ന കാറിലെത്തിയത്. ഇളയ കുട്ടിക്കു മൂന്നു വയസ്സാണു പ്രായം. തൃശൂരില്‍ ഭര്‍ത്താവിനടുത്തേക്കു പോകാനുള്ള യാത്രാമധ്യേയാണു കൈക്കൂലി വാങ്ങിയത്. കുട്ടികളെ ഭര്‍ത്താവ് തൃശൂരില്‍ നിന്ന് എത്തി ഏറ്റുവാങ്ങേണ്ടതുള്ളതിനാല്‍ നാലുമണിക്കൂറോളം സ്വപ്‌നയെ കാറില്‍ തന്നെ ഇരുത്തി. ഒന്‍പതരയോടെ കുട്ടികളെ ഭര്‍ത്താവിനു കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

 

Comments