Friday , June 27 2025, 1:22 am

ഷാജി എന്‍. കരുണ്‍: കേരളം മുതല്‍ കാന്‍ വരെ

1994ലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മലയാള സിനിമാ ചരിത്രത്തില്‍ ഏറെ സവിശേഷമാണ്. കാനില്‍ ആദ്യമായി ഒരു മലയാള ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് ആ വര്‍ഷമാണ്. ചിത്രം: സ്വം. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അത്. രണ്ട് പതിറ്റാണ്ടോളം ഛായാഗ്രാഹകന്‍ എന്ന നിലയില്‍തന്നെ പേരെടുത്ത ഷാജി എന്‍. കരുണിന്റെ തീര്‍ത്തും വ്യത്യസ്തമായൊരു ചലച്ചിത്ര പരീക്ഷണമായിരുന്നു അത്. പ്രത്യേക രീതിയിലായിരുന്നു ചിത്രത്തിന്റെ അവതരണം തന്നെയും. കഥാപാത്രങ്ങളുടെ വര്‍ത്തമാനകാലം ബ്ലാക്ക് ആന്‍ഡ് വൈറ്റിലും ഭൂതകാലം കളറിലുമായിരുന്നു ചിത്രീകരണം.

നിറം മങ്ങിയ വര്‍ത്തമാനകാലത്തെയും സജീവവും ആനന്ദകരവുമായ ഭൂതകാലത്തെയും അടയാളപ്പെടുത്താനായിരുന്നു ഈ പരീക്ഷണമെന്ന് അദ്ദേഹം പറയുകയുണ്ടായി. അടിയന്തരാവസ്ഥയും രാജന്റെ തിരോധാനവുമെല്ലാം പ്രമേയമായ ആദ്യ ചിത്രം ‘പിറവി’യും കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

1999ല്‍, വാനപ്രസ്ഥവും കാനില്‍ കൈയടി നേടി. കാനില്‍ മാത്രമല്ല, ലണ്ടന്‍ ഫിലിം ഫെസ്റ്റ്, ഹവായ് ചലച്ചിത്രമേള, ഷിക്കാഗോ ഫെസ്റ്റ്, ഫജ്ര്‍ ഫിലിം ഫെസ്റ്റ്, ഇറ്റലിയിലെ ബെര്‍ഗാമോ, ഇസ്തംബൂള്‍ ഫെസ്റ്റ് എന്നിവിടങ്ങളിലെല്ലാം ഈ മൂന്ന് ചിത്രങ്ങളിലൊന്നെങ്കിലും പ്രദര്‍ശനത്തിനെത്തി. പലയിടത്തുനിന്നും അവാര്‍ഡുകളും ഏറ്റുവാങ്ങി. ഇത്തരത്തില്‍, അന്തര്‍ദേശീയതലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ ചലച്ചിത്ര പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്.

നവതരംഗ കാലത്ത് തുടക്കം
മലയാളത്തില്‍ നവതരംഗ സിനിമകള്‍ പിറവിയെടുത്ത കാലത്ത്, കേരളത്തില്‍ ആ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ ജി. അരവിന്ദന്റെ ക്യാമറാമാനായിട്ടായിരുന്നു ഷാജി എന്‍. കരുണിന്റെ രംഗപ്രവേശം. അതിനുമുന്നേ, നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നു. വീട്ടിലും നാട്ടിലും ഫോട്ടോയെടുത്ത് നടന്ന ഒരു കാലമുണ്ടായിരുന്നു. ഫോട്ടോഗ്രഫിയാണ് സിനിമയെന്ന് മനസ്സിലാക്കിയത് ആ കാലത്താണ്. ആ അറിവിന്റെ ആത്മവിശ്വാസത്തിലാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ അയച്ചത്. ഇതേ സമയത്തുതന്നെ എം.ബി.ബി.എസിനും കിട്ടി. പുണെയില്‍ അഭിമുഖത്തിനായി മുന്നിലെത്തിയത് മൃണാള്‍ സെന്‍ ആയിരുന്നു. അദ്ദേഹം താന്‍ എടുത്ത ഫോട്ടോകളെക്കുറിച്ച് നല്ലത് പറഞ്ഞതോടെ, ആ നിമിഷം എം.ബി.ബി.എസ് മോഹം ഉപേക്ഷിച്ച് പുണെയില്‍ കൂടി. അവിടെനിന്ന് ഒന്നാം റാങ്കോടെയാണ് പിന്നെ മടങ്ങിയത്.

ഷാജി എന്‍. കരുണ്‍ ജീവിത ചിത്രം

1952 ജനുവരി 1 കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായി ജനിച്ചു.

1971 പൂനെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഒന്നാം റാങ്കോടെ ഡിപ്ലോമ.

1977 അരവിന്ദന്റെ കാഞ്ചനസീതയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകന്‍.

1977 ‘കാഞ്ചന സീത’ക്ക് മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ്

1979 ‘തമ്പി’ന് മികച്ച ഛായഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം.

1981 ‘എസ്തപ്പാ’ന് മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ്.

1986 ‘ഒന്നു മുതല്‍ പൂജ്യം വരെ’ സിനിമക്ക് മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ്.

1988 ‘പിറവി’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍.

1989 ‘പിറവി’ക്ക് മികച്ച സംവിധായകനുളള ദേശീയ അവാര്‍ഡ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ പ്രത്യേക പരാമര്‍ശം, ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ പുരസ്‌കാരം, ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവല്‍ ജൂറി പുരസ്‌കാരം.

1994 ‘സ്വം’ ന് മികച്ച സംവിധായകനുളള ദേശീയ അവാര്‍ഡ്, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രം.

1998-2001 സംസ്ഥാന ചലചിത്ര അക്കാദമിയുടെ പ്രഥമ ചെയര്‍മാന്‍.

1999 ഫ്രഞ്ച് സര്‍ക്കാറിന്റെ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്’ ബഹുമതി.

1999 ‘വാനപ്രസ്ഥം’ ത്തിന് ദേശീയ പുരസ്‌കാരം

2010 ‘കുട്ടിസ്രാങ്ക് ‘ന് അഞ്ച് ദേശീയ അവാര്‍ഡ്, പത്മശ്രീ പുരസ്‌കാരം

2019 കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചേയര്‍മാന്‍

2024 ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

2025 ഏപ്രില്‍ 28 വിയോഗം.

 

Comments