ഫറോക്ക് :നഗര പരിധിയിലെ പൊലീസുകാർക്ക് താമസിക്കാൻ 41 വർഷം മുൻപാണ് ചുങ്കത്ത് ക്വാർട്ടേഴ്സുകൾ പണിതത്. കാലപ്പഴക്കത്താൽ ഇവ താമസ യോഗ്യമല്ലാതായതോടെ 2010ൽ തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെയാണു ഫ്ലാറ്റ് പണിതത്. ഇതിനാൽ തീരെ സ്ഥലസൗകര്യം ഇല്ല.ഫ്ലാറ്റിൽ പൊലീസുകാരുടെ വാഹനങ്ങൾ നിർത്താനും കുട്ടികൾക്കു കളിക്കാനും ഇടമില്ല. ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നു. ആകെ 32 ക്വാർട്ടേഴ്‌സുകളുള്ള ആൾ താമസം ഇല്ലാതായിട്ട് കാൽനൂറ്റാണ്ടു പിന്നിട്ടെങ്കിലും ചുങ്കത്തെ പഴയ പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഇതുവരെ നടപടിയില്ല. ഉപയോഗരഹിതമായി കിടക്കുന്ന കെട്ടിടങ്ങൾ തെരുവുനായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയതോടെ ആശങ്കയോടെയാണ് പൊലീസ് കുടുംബങ്ങൾ കഴിയുന്നത്. 1.45 ഏക്കർ ഭൂമിയുള്ള ക്വാർട്ടേഴ്സ് വളപ്പിൽ 16 ഓടിട്ട കെട്ടിടങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ഒരെണ്ണത്തിൽ പോലും ആൾപാർപ്പില്ല. കാലപ്പഴക്കത്താൽ മിക്ക ക്വാർട്ടേഴ്സുകളുടെയും മേൽക്കൂര തകർന്നു. . പരിസരത്ത് പാഴ്‌മരങ്ങൾ വളർന്നു പന്തലിച്ച് മറ്റു കെട്ടിടങ്ങൾക്കു മേൽ പതിക്കുമെന്ന സ്ഥിതിയാണ്. ആളനക്കം ഇല്ലാത്തതിനാൽ തെരുവുനായ്ക്കൾക്ക് സുഖവാസമാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ആർക്കും എപ്പോഴും ഇവിടെ കയറാം.സ്വന്തം കുടുംബങ്ങൾക്ക് സുരക്ഷിതത്വം ഇല്ലാത്തതിന്റെ ഗതികേടിലാണ് ഇവിടത്തെ പൊലീസുകാർ. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെങ്കിൽ മരാമത്ത് കെട്ടിട വിഭാഗത്തിൽ നിന്നുള്ള അനുമതി കിട്ടണം. വർഷങ്ങളായി ഇതിനു കത്തിടപാടുകൾ നടത്തി കാത്തിരിക്കുകയാണ് പൊലീസ്.15 വർഷം മുൻപ് ഒരു കോടിയിലേറെ രൂപ മുടക്കി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥിതിയും ശോചനീയമാണ്. ചില ക്വാർട്ടേഴ്സിന്റെ വാതിൽ കട്ടിളകൾ ഇളകി നശിച്ചു. ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാൽ ഫ്ലാറ്റിലെ താമസക്കാരുടെ ഭീതി അകറ്റാനാകുമെന്ന് മാത്രമല്ല വിശാലമായ മുറ്റവും കളിസ്ഥലവും ഒരുക്കാനാകുമെങ്കിലും ഇതിനുള്ള നടപടികൾ മാത്രമുണ്ടാകുന്നില്ല