Thursday , June 26 2025, 8:50 pm

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 36 മരണം

കനത്തമഴയില്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 36 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം ബാധിച്ചത് അസമിനെയാണ്. 11 മരണങ്ങളാണ് അസമില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

അരുണാചല്‍ പ്രദേശില്‍ പത്തും മേഘാലയില്‍ ആറും മിസോറാമില്‍ അഞ്ചും, സിക്കിമില്‍ മൂന്നും ത്രിപുരയില്‍ ഒരാളും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അസമില്‍ 22 ജില്ലകളിലാണ് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. സിക്കിമില്‍ മിലിറ്ററി കാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 9 പേരെ കാണാതാവുകയും ചെയ്തു. മണിപ്പൂരില്‍ നിന്നുള്ള 19000 പേരെയാണ് കനത്ത മഴ ബാധിച്ചത്. ത്രിപുരയിലും മിസോറാമിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ ഉത്തരവിട്ടു. അതേ സമയം സ്ഥിതിഗതികളെ നിസാരമായി കൈകാര്യം ചെയ്യുന്നുവെന്നും പി.എം കെയര്‍ ഫണ്ടില്‍ നിന്ന് വേണ്ട സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ കാര്‍ഗെ ആവശ്യപ്പെട്ടു.

 

Comments