തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 1,435 ആയി ഉയർന്നു. അതേസമയം, സംസ്ഥാനത്ത് കൃത്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നതിനാലാണ് കേസുകൾ ഉയരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വകഭേദം തീവ്രമാകാത്തതാണെന്നും മന്ത്രി അറിയിച്ചു. മറ്റു രോഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. കോവിഡ് കേസുകൾ എപ്പോഴും കേരളത്തിൽ കൂടുതൽ കാണുന്നത് നമ്മൾ ടെസ്റ്റ് ചെയ്യുന്നത് കൊണ്ടും ആ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതും കൊണ്ടാണ്. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.”- മന്ത്രി പറഞ്ഞു.
മറ്റ് രോഗങ്ങൾ ഉള്ളവർക്കാണ് കോവിഡ് വന്നാൽ ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും ആരോഗ്യപ്രവർത്തകർ കൃത്യമായി ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് 3,961 കേസുകളാണ് സ്ഥിരീകരിച്ചത്.
നാലു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു മരണം കേരളത്തിലാണ്. 24കാരിയായ യുവതിയാണ് ഇന്നലെ മരിച്ചത്.