Friday , June 27 2025, 4:19 am

ആര്‍.സി.ബി വിജയാഘോഷത്തിനിടെ മരിച്ചത് 11 പേര്‍; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായത് വന്‍ ദുരന്തം. ബുധനാഴ്ച സ്റ്റേഡിയത്തില്‍ നടന്ന ആരാധകരുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് പതിനൊന്ന് പേര്‍. ഇതില്‍ പത്ത് പേരെയും നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരു സ്വദേശികളായ ഭൂമിക് (20), സഹന (19), പൂര്‍വ ചന്ദ് (32) , ചിന്മയ് (19), ദിവാന്‍ഷി (13), ശ്രാവണ്‍ (20), ശിവലിംഗ് (17), മനോജ് (33), അക്ഷത, ആന്ധ്ര സ്വദേശിനി ദേവി (29) എന്നിവരാണ് മരിച്ചത്.

അതേസമയം, അപകടത്തില്‍ മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറു വയസ്സുകാരിയടക്കം 50തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവരില്‍ 47 പേര്‍ അപകടനില തരണം ചെയ്‌തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സംഘാടകര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. വിജയാഘോഷത്തിനായി തടിച്ച് കൂടിയത് 4 ലക്ഷം പേരാണ്. സ്റ്റേഡിയത്തിനകത്ത് 3 ലക്ഷം പേരും തടിച്ചുകൂടി. എന്നാല്‍ സ്റ്റേഡിയത്തില്‍ ആകെ 35,000 ഇരിപ്പിടങ്ങള്‍ മാത്രമാണ് ഉള്ളത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപം ദാരുണമായ അപകടം ഉണ്ടായത്. വൈകീട്ട് മൂന്നരയോടെ വിധാന്‍ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ ആര്‍.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നല്‍കിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡില്‍ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നല്‍കി.

ഇതോടെ ആരാധകര്‍ താരങ്ങളെ കാണാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കില്‍ നിലത്തു വീണ പലര്‍ക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

അതിനിടെ, സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ നടത്തുന്ന മെജസ്റ്റീരിയല്‍ അന്വേഷണം 15 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെ.എസ്.സി.എ) ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കും. കെ.എസ്.സി.എയുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്നും പരിശോധിക്കും. ദുരന്തം അപ്രതീക്ഷിതമായിരുന്നെന്നും വിധാന്‍ സൗധക്ക് മുന്നില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ തടിച്ചുകൂടിയെന്നും സിദ്ധരാമയ്യ പറഞ്ഞു.

Comments