തിരുവനന്തപുരം : പ്രാദേശിക ആര്‍എസ്എസ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി വനിതാ നേതാവ്. സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ വ്യക്തിഹത്യനടത്തി. ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. നെടുമങ്ങാട് പനയ്‌ക്കോട്ടല വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അപകടനില തരണം ചെയ്ത യുവതി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരിച്ചെത്തി.
എന്റെ സ്ഥാനാര്‍ഥിത്വം ഏകദേശം തീരുമാനമായതായിരുന്നു. പക്ഷേ സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ എന്നോടും കുടുംബത്തോടും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെപ്പറ്റി വളരെ മോശമായി സംസാരിച്ചു. സ്ഥാനാർഥിയായി നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടിയിൽ സമ്മര്‍ദം ചെലുത്തി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പല പ്രചാരണങ്ങളും നടത്തി. എനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. അതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘത്തിന്റെ കരിപ്പൂർ ശാഖയിലെ മൂന്ന് പേരാണ് ഇതിന് നേതൃത്വം നൽകിയത്’’ – യുവതി പറഞ്ഞു
”പാർട്ടിയുടെ സ്ഥാനാർഥിത്വം കിട്ടിയാലും പുറത്തിറങ്ങി പ്രചാരണം പറ്റാത്ത രീതിയിൽ ഈ വ്യക്തികൾ വളരെ മോശമായ രീതിയിൽ അപവാദം പ്രചരിപ്പിച്ചു. പൊതുപ്രവർത്തന രംഗത്ത് 12 വർഷമായി. ബിജെപിയുടെ ഒരു വ്യക്തിയും ഇതിലില്ല. ആര്‍എസ്എസിന്റെ മുകളിലേക്കുള്ള ആരുമില്ല. കരിപ്പൂര്‍ ശാഖയുമായി ബന്ധപ്പെട്ട ചില ആളുകളാണ് ഇതിനുപിന്നില്‍. സീറ്റ് കിട്ടിയാല്‍ ഞാന്‍ ജയിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. എന്റെ ജന്മനാടാണ് ഇത്. സംഘടന പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ രണ്ടുതവണയും മറ്റ് രണ്ടിടങ്ങളില്‍ മത്സരിച്ചിരുന്നു. പാര്‍ട്ടി തന്നെ തീരുമാനിച്ച് എന്റെ സ്വന്തം സ്ഥലം തന്നതാണ്. ഞാന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയില്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതാണ്. ഫോണില്‍ പലതവണ പരാതിയായി പറഞ്ഞിരുന്നു. അത് പരിഗണിക്കാമെന്നും നേതാക്കൻമാർ പറഞ്ഞിരുന്നു’’ – യുവതി പറഞ്ഞു
DeToor reflective wanderings…