Monday , December 8 2025, 10:44 pm

രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി ; മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഡല്‍ഹിയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേനാ കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍, ഫ്‌ളൈയിങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. 

           നിരീക്ഷണം ശക്തമാക്കണം. വിമാനത്താവളങ്ങളിലെ സിസിടിവികള്‍ നൂറു ശതമാനം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഉറപ്പാക്കണം. എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. യാത്രികരുടെയും ചരക്കുനീക്കത്തിന്റെയും പരിശോധന കര്‍ശനമാക്കണം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ് രണ്ടാംഘട്ട പരിശോധന നിര്‍ബന്ധമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും കര്‍ശനപരിശോധനയ്ക്കു വിധേയമാക്കണം. 

        ഡിപ്പാര്‍ച്ചര്‍ എന്‍ട്രി ഗേറ്റുകളില്‍ പരിശോധന നടത്തണം. കാര്‍ പാര്‍ക്കിങ് മേഖലയില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം. യാത്രികരുടെയും ഉദ്യോഗസ്ഥരുടെയും തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിക്കണം. വിമാനത്താവളത്തിലേക്കു കയറും മുന്‍പ് യാത്രക്കാരുടെ ബാഗേജ് ആവശ്യമെന്നു കണ്ടാല്‍ പരിശോധിക്കണം. കാര്‍ഗോകളില്‍ അപകടകരമായ വസ്തുക്കള്‍ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.

വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ, 3 ദിവസത്തേക്ക് അടിയന്തര ജാഗ്രത…

Comments